കോഴിക്കോട്: കേരളം നീതി നിഷേധത്തിന്റെയും നിയമ രാഹിത്യത്തിന്റെയും നാടായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു പറഞ്ഞു.
നിയമവാഴ്ചയും ക്രമസമാധാനവും തകര്‍ന്നിരിക്കുന്നു. മകനെ നഷ്ടപ്പെട്ട അമ്മയുടെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ബിജെപി ഗൂഢാലോചന നടത്തിയെന്ന് തെറ്റായ പ്രചരണം നടത്തി ഒരമ്മക്ക് നീതി നിഷേധിക്കുകയാണ്. മഹിജയുടേത് ഒറ്റപ്പെട്ട സംഭവമല്ല. പിന്നാക്ക വിഭാഗക്കാരും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടുന്നു. പ്രമുഖ സിനിമാ നടിക്കു പോലും സുരക്ഷ ഇല്ലാതാകുമ്പോള്‍ സിനിമാ വ്യവസായം എങ്ങനെയാണ് മുന്നോട്ടുപോവുക. പാര്‍ട്ടി നടത്തുന്ന അക്രമത്തിന് പോലീസ് പിന്തുണ നല്‍കുകയാണ്. പിണറായി പരാജയപ്പെട്ട മുഖ്യമന്ത്രിയാണ്.
ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. വികസനവും അക്രമവും ഒന്നിച്ചുപോകില്ല. സിപിഎം അക്രമത്തിനെതിരെ ഭാരതം മുഴുവന്‍ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. സുരക്ഷ തകരുമ്പോള്‍ ജനാധിപത്യം ഇല്ലാതാവുന്നു-അദ്ദേഹം പറഞ്ഞു.
ബൂത്ത് തല പ്രവര്‍ത്തനം ശക്തമാക്കി കേരളത്തിലും ദക്ഷിണ ഭാരതത്തിലും ബിജെപി വന്‍ മുന്നേറ്റം നടത്തും. കേരളം, തമിഴ്നാട്, തെലുങ്കാന, ഒറീസ, ബംഗാള്‍ എന്നിവിടങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കും. പ്രവര്‍ത്തകര്‍ 15 ദിവസമെങ്കിലും മുഴുവന്‍ സമയ പ്രവര്‍ത്തകരായി മാറി താഴേ തലം പ്രവര്‍ത്തനം കരുത്തുറ്റതാക്കും. ബിജെപി കേരളത്തെ ലക്ഷ്യമിട്ടു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ വികസന അജണ്ട ജനങ്ങളിലെത്തിക്കുക, നികുതി ഘടനയില്‍ വിപ്ലവകരമായ പരിവര്‍ത്തനം സാധ്യമാക്കുന്ന ജിഎസ്ടി ബില്ലിന്റെ സാധ്യതകള്‍ ജനങ്ങളിലെത്തിക്കുക, കള്ളപ്പണം തടയുന്നതില്‍ ഡിജിറ്റല്‍ സാമ്പത്തിക മാര്‍ഗ്ഗത്തിന്റെ പ്രസക്തി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി മാറിക്കഴിഞ്ഞു. കോണ്‍ഗ്രസ്സിന് സംസ്ഥാനത്തില്‍ നേതാവുപോലുമില്ലാത്ത അവസ്ഥയാണ്.
പരാജയപ്പെട്ട, മണ്ണടിഞ്ഞ ഒരാശയത്തിന്റെ നൂറാം വാര്‍ഷികമാണ് സിപിഎം ആചരിക്കുന്നതെന്ന് ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. മണ്ണടിഞ്ഞ പ്രത്യയ ശാസ്ത്രത്തെക്കുറിച്ചല്ല സജീവമായി നിലനില്‍ക്കുന്ന ആശയങ്ങളെക്കുറിച്ചാണ് ബിജെപി ജനങ്ങളോട് സംസാരിക്കുന്നത്. തരുണ്‍ വിജയന്റെ പ്രസ്താവന അദ്ദേഹം തന്നെ പിന്‍വലിച്ചിരിക്കുന്നുവെന്ന് ചോദ്യത്തിനുത്തരമായി പറഞ്ഞു.
തമിഴ് ഭാഷക്ക് വേണ്ടിയും തിരുക്കുറലിനു വേണ്ടിയും തിരുവള്ളൂവര്‍ പ്രതിമ സ്ഥാപിക്കുന്നതിനു വേണ്ടിയും ഏറെ സംഭാവന ചെയ്ത വ്യക്തിയാണ് തരുണ്‍ വിജയ്. ഹരിദ്വാറില്‍ തിരുവള്ളുവരുടെ പ്രതിമ സ്ഥാപിക്കുന്നതിന് മഹത്തായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്-മുരളീധര്‍ റാവു വിശദീകരിച്ചു. ബിജെപി ജന്മദിനമായ ഏപ്രില്‍ ആറു മുതല്‍ അംബേദ്കര്‍ ജയന്തി ദിനമായ 14 വരെ ഭാരതത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും സാമുഹ്യ സമരസതാ സമ്മേളനം നടക്കും.
ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും ബൂത്ത് തല പ്രവര്‍ത്തകരുടെ യോഗങ്ങള്‍ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: