കൊച്ചി: മുന്‍ ഓസീസ് താരവും മികച്ച പരിശീലകനുമായ ഡേവ് വാട്ട്മോര് ഇനി കേരള ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കും. പരിശീലകനായി വാട്ട്മോര് ഇന്നലെ ചുമതലയേറ്റു. ആറു മാസത്തേക്കാണ് കരാര്‍. 35 ലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് വാട്ട്മോര് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്.
ശ്രീലങ്ക, പാക്കിസ്ഥാന്, ബംഗ്ലാദേശ്, സിംബാബ്വെ എന്നീ ടീമുകളുടെ പരിശീലകനായിരുന്ന വാട്ട് മോര് 1996ല്‍ ലങ്കയെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചിരുന്നു. 2003 മുതല്‍ നാലുവര്‍ഷം ബംഗ്ലാദേശിന്റെ പരിശീലകനായിരിക്കെ ടീമിനെ ആദ്യ ടെസ്റ്റ് ജയത്തിലേക്ക് നയിക്കാനും വാറ്റ്മോറിന് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2009 മുതല്‍ 2012 വരെ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിനെയും വാട്ട്മോര് പരിശീലിപ്പിച്ചു. കേരള ടീമിനൊപ്പമുള്ള ആറ് മാസങ്ങള്‍ വെല്ലുവിളി നിറഞ്ഞതാതെന്നും അത് മറികടക്കാന്‍ കഴിവുള്ള താരങ്ങള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1954-ല്‍ ശ്രീലങ്കയില്‍ ജനിച്ച ഡേവ് വാട്ട്മോര് പിന്നീട് ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. 1979 ലാണ് വാട്ട്മോര് ഓസ്ട്രേലിയയ്ക്കു വേണ്ടി അരങ്ങേറുന്നത്. അന്താരാഷ്ട്ര കരിയറില്‍ രാജ്യത്തിനായി 7 ടെസ്റ്റുകളും 1 ഏകദിനവും കളിച്ചിട്ടുണ്ട്. 1989-ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷമാണ് അദ്ദേഹം കോച്ചിംഗ് രംഗത്തേക്ക് കടന്നു വരുന്നത്.
ഇക്കഴിഞ്ഞ സീസണില്‍ രഞ്ജിയിലുള്പ്പെടെ കേരളത്തിന്റെ പ്രകടനം മോശമായിരുന്നു.
മറ്റ് സംസ്ഥാന താരങ്ങളെ വരെ കളത്തിലിറക്കി നടത്തിയ പരീക്ഷണവും വിജയം കണ്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ്ഘട്ടം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്ട്മോറിനെ പരിശീലകനായി എത്തിച്ചത്. ദേശീയ ടീമില്‍ കേരള താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനും വാട്ട്മോറിന്റെ കീഴില്‍ സാധിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് കണക്കുകൂട്ടുന്നു. കേരളത്തിലെ എല്ലാ ജില്ലയിലും വരുന്ന മാസങ്ങളില്‍ സെലക്ഷന് ട്രയല്‍സ് നടത്തി ടീമിനെ ശക്തിപ്പെടുത്താനും കെസിഎക്ക് പദ്ധതിയുണ്ട്. വാറ്റ്മോര്‍ സെലക്ഷന് ട്രയല്‍സിന് മേല്‍നോട്ടം നല്‍കും. സീനിയര്‍ ടീമിന് പുറമേ ജൂനിയര്‍ ടീമുകള്‍ക്കും വാട്ട്മോറിന്റെ സേവനം ലഭ്യമാക്കും.
ചെന്നൈയിലെ ശ്രീരാമചന്ദ്ര സര്‍വകലാശാലയുടെ സ്പോര്‍ട്സ് സയന്‍സ് സെന്ററിന്റെ അക്കാദമി ഡയറക്ടറായാണ് വാട്ട്മോര് ഇന്ത്യയിലെത്തിയത്. കേരളത്തിലെ വിവിധ പ്രായവിഭാഗത്തിലെ തെരഞ്ഞെടുത്ത കളിക്കാര്‍ക്ക് അക്കാദമിയില്‍ പരിശീലനത്തിനുള്ള സൗകര്യമൊരുക്കും. കേരള ടീമില്‍ നല്ല പേസര്‍മാരും മികച്ച ചില ബാറ്റ്സ്മാന്മാരും സ്പിന്നര്‍മാരുമുണ്ട്. പക്ഷേ, ഉയര്‍ന്നതലത്തിലുള്ള ടൂര്‍ണമെന്റുകളില്‍ കളി ജയിക്കാനുള്ള മാനസിക മുന്‍തൂക്കമില്ല. ആ മേഖലയില്‍ കളിക്കാരെ കരുത്തരാക്കുന്നതിലാകും ശ്രദ്ധയെന്ന് വാട്ട്മോര് പറഞ്ഞു. ജൂണില്‍ താന്‍ പരിശീലനം തുടങ്ങുമെന്നും സെപ്തംബറില്‍ പൂര്‍ണ്ണ ചുമതലയേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെസിഎ പ്രസിഡന്റ് ബി. വിനോദ്, സെക്രട്ടറി ജയേഷ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി എ. സയ്യിദ് സിയാബുദീന്‍, കെസിഎ മുന്‍ പ്രസിഡന്റ് ടി.സി. മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: