കൊല്ലം: ഭയാനകമായ നിശബ്ദതയാണ് ഇപ്പോള്‍ പുറ്റിങ്ങലില്‍. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതം പോലെയാണ് മഹാദുരന്തത്തിന് വേദിയായ ക്ഷേത്രമൈതാനം സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടുന്നത്.
ഇതുപോലെയൊരു ഞായറാഴ്ചയായിരുന്നു രാജ്യത്തെയൊന്നാകെ പിടിച്ചുകുലുക്കിയ ആ ദുരന്തം സംഭവിച്ചത്. പ്രധാനമന്ത്രി മുതല്‍ പ്രാദേശികനേതാക്കള്വരെ സാന്ത്വനവുമായി എത്തിയതിനെ ഓര്‍മപ്പെടുത്തുന്ന വാര്‍ഷികമാണ് നാളെ. ഏപ്രില്‍ പത്ത് ചരിത്രത്തില്‍ കുറിയ്ക്കപ്പെടുന്നത് പരവൂര്‍ പുറ്റിങ്ങല്‍ ദുരന്തത്തിന്റെ വാര്‍ഷികമെന്ന നിലയിലാണ്. 110 ജീവനുകളാണ് ദുരന്തത്തില്‍ പൊലിഞ്ഞത്.
ആറ് മാസം കഴിഞ്ഞിട്ടും തിരിച്ചറിയാനാകാതെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ ഒരു മൃതദേഹം സൂക്ഷിച്ചിരുന്നു. കമ്പപ്പുരക്ക് തീപിടിച്ച് നിമിഷനേരം കൊണ്ട് സ്ഫോടകവസ്തുക്കളെല്ലാം പൊട്ടിത്തെറിച്ചായിരുന്നു അപകടം. കമ്പം കാണാന്‍ ദൂരെദേശത്ത് നിന്നും വന്നവരടക്കം ഒടുവിലത്തെ കമ്പത്തില്‍ വിസ്മൃതിയിലായെന്നതാണ് യാഥാര്‍ത്ഥ്യം.
പരവൂര്‍ പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോട് അനുബന്ധിച്ച് പതിറ്റാണ്ടുകളായി ആചരിച്ചുവരുന്ന മത്സരവെടിക്കെട്ടാണ് ഈ ജീവനുകള്‍ കവര്‍ന്നത്. ആയിരത്തോളം പേര്‍ക്ക് പരിക്കുകള്‍ സംഭവിച്ചു. ഇന്നും ഇതിന്റെ ദുരിതംപേറി ജീവിക്കുന്നവര്‍ അനവധി. ക്ഷേത്ര ഭാരവാഹികളെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു.
വെടിക്കെട്ടിനുള്ള അനുവാദം നല്‍കിയത് സംബന്ധിച്ച് ജില്ലാ ഭരണകൂടവും പോലീസ് ഉന്നതരും തമ്മിലുള്ള ഏറ്റുമുട്ടലിനും പരസ്യമായ പോരിനും ദുരന്തം കാരണമായതാണ് പിന്നീട് കണ്ടത്. ജില്ലാ കളക്ടറായിരുന്ന ഷൈനമോളും ജില്ലാ പോലീസ് കമ്മീഷണറായിരുന്ന പി.പ്രകാശും താമസംവിനാ മറ്റിടങ്ങളിലേക്ക് മാറ്റപ്പെട്ടു എന്നതാണ് ഒന്നാം വര്‍ഷത്തിലെത്തിനില്‍ക്കുമ്പോള്‍ പുറ്റിങ്ങല്‍ ദുരന്തത്തിന്റെ ബാക്കിപത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: