കോഴിക്കോട്: സിപിഐക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രകാശ് കാരാട്ട് സിപിഐക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ പ്രതിപക്ഷത്തല്ലെന്ന ബോധ്യമുണ്ടാവണം. സിപിഐയുടെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന കേന്ദ്ര നേതാക്കളുമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ സിപിഐ നടത്തുന്ന വിമര്‍ശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.
ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം ഉചിതമാണ്. സര്‍ക്കാര്‍ വേണ്ടെതെല്ലാം ചെയ്തിട്ടുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവില്ല. മലപ്പുറത്തെ രാഷ്ട്രീയ സാഹചര്യം എല്ലാവര്ക്കും അറിയുന്നതാണ്.അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മ മഹിജക്കു നേരെയുണ്ടായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയെ മാറ്റണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. പോലീസിനെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: