വളയം: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. സമരത്തിന് ജനപിന്തുണയേറുകയാണ്.ആയിരങ്ങളാണ് ഇന്നലെ വളയം പൂവ്വംവയലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ബന്ധുക്കളായ പത്തുപേര്‍ അവിഷ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം തുടങ്ങി.
ആരോഗ്യനില മോശമാകുന്നതിനാല്‍ അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഉദ്ദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ബന്ധുക്കള്‍ തള്ളി. ബലം പ്രയോഗിച്ച് അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്. ഏട്ടന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ നിരാഹാരം തുടരുമെന്നും മരിക്കാനും തയ്യാറാകുമെന്നും അവിഷ്ണ പറഞ്ഞു. വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സോമന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കുട്ടിയെ പരിശോധിച്ചു.
രണ്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം ഇരുപത്തിനാല് മണിക്കൂറും വീട്ടില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. റവന്യു ഉദ്യോഗസ്ഥരും നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വീട്ടിലുണ്ട്.
എംഎല്‍എമാരായ ഇ.കെ. വിജയന്, പാറക്കല്‍ അബ്ദുള്ള, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്, മുന്‍ മന്ത്രി കെ.പി. മോഹനന്, ടി. സിദ്ദിഖ് എന്നിവര്‍ രാവിലെ തന്നെ അവിഷ്ണയ്ക്ക് പിന്തുണയുമായി എത്തി. വിവിധ സ്കൂളുകളില്‍ നിന്നായി കുട്ടികളും അദ്ധ്യാപകരും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: