കൊച്ചി: ക്രൈസ്തവസഭയില്‍ ഉദയംപേരൂര്‍ സൂനഹദോസിലൂടെ സ്ഥാപിച്ച പാതിരിക്കു മുന്നിലെ കുമ്പസാരം വേണ്ടെന്നും പിഴമൂളല്‍ ആചാരത്തിലേക്ക് മടങ്ങണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. ഈ ആവശ്യം ഉന്നയിച്ചു കൗണ്‍സില്‍ പ്രമേയം പാസാക്കി.
അടുത്തിടെയായി കത്തോലിക്കാ സഭയിലെ പുരോഹിതര്‍ ബാലപീഡനത്തിലും സാമ്പത്തിക തിരിമറിയിലും പെട്ട് കേസുകളില്‍ കുടുങ്ങുന്നു. സഭയിലെ ഒരു കൂദാശയായ കുമ്പസാരം ദുരുപയോഗിക്കപ്പെടുന്നു. പാതിരിമാര്‍ കുട്ടികളേയും സ്ത്രീകളേയും ലൈംഗിക ഇരകളാക്കുന്നു. ഈ നീചകൃത്യങ്ങള്‍ മൂടിവക്കാനും ന്യായീകരിക്കാനും സഭാധികാരം മുന്നോട്ടു വരുന്നു. ഈ സാഹചര്യത്തില്‍ ചേര്‍ന്ന യോഗമാണ് പ്രമേയം പാസാക്കിയത്.
കേരളത്തിലെ ക്രൈസ്തവരുടെ സമൂഹ സമ്പത്ത് ഭരിക്കുന്നതിന് ഏക നിയമം വേണമെന്ന ആവശ്യം നടപ്പിലാക്കാന്‍ പാലാ ഓശാന മൗണ്ടില്‍ വെച്ച് ഒരു കര്‍മ്മസമിതി രൂപീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. കത്തോലിക്കാ പുരോഹിതരുടെ അതിക്രമങ്ങളില്‍ ജീവഹാനിയും മാനഹാനിയും സംഭവിച്ച ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്കാന് സഭയോടും സര്‍ക്കാരിനോടും യോഗം ആവശ്യപ്പെട്ടു.
എറണാകുളം ഐഎംഎ ഹാളില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ യോഗം മുമ്പ് പാതിരിയായിരുന്ന കെ.പി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആന്റോ കോക്കാട്ട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, സി.എല്‍. ജോയ്, അഡ്വ. ഇന്ദുലേഖ ജോസഫ്, അഡ്വ.സി.എല്‍. ജോസ്, (പ്രസിഡന്റ് ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന് ഓഫ് ഇന്ത്യ), ജോര്‍ജ്ജ് ജോസഫ് (ചെയര്മാന് കെ.സി.ആര്.എം.), ജോര്‍ജ്ജ് മൂലേച്ചാലില്‍ (എഡിറ്റര്‍, സത്യജ്വാല), പ്രൊഫ. ജോസഫ് വര്‍ഗീസ്, ഇ.ആര്. ജോസഫ്, (പ്രസിഡന്റ്, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്), ജോസഫ് പനമൂടന്‍ സെക്രട്ടറി (ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന് ഓഫ് ഇന്ത്യ), അഡ്വ. ജെയ്ക്കബ്ബ് മുണ്ടക്കല്‍, ബാബു ഈരത്തറ, സ്റ്റാന്‍ലി പൗലോസ്, സി.സി. ജോസ്, അഡ്വ. വര്‍ഗീസ് പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: