മറയൂര്‍: പുഴ കയ്യേറി സംസ്ഥാന അതിര്‍ത്തിയില്‍ ചെക്ക് ഡാം നിര്‍മ്മിക്കാന്‍ തമിഴ്നാടിന്റെ നീക്കം. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ കേരള-തമിഴ്നാട് അതിര്‍ത്തികളെ വേര്‍തിരിച്ച് ഒഴുകുന്ന ചെറിയ പുഴയിലാണ് കേരളത്തെ അറിയിക്കാതെ രഹസ്യമായി നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
ഒരുഭാഗം ചിന്നാറിന്റെയും മറുഭാഗം ആനമല ടൈഗര്‍ റിസര്വ്വിലുംപെട്ടതാണ് ഇവിടം. തമിഴ്നാടിന്റെ കോഡല്ലൂര് എന്ന ഗ്രാമത്തിലേയ്ക്ക് വലിപ്പമേറിയ കനാല്‍ നിര്‍മ്മിച്ച് കൃഷിയ്ക്കായി വെള്ളം കൊണ്ടുപോകുന്നതിനാണ് ആനമല ടൈഗര്‍ റിസര്‍വ്വില്‍പെട്ട അതീവ സുരക്ഷാ മേഖലയില്‍ പണികള്‍ നടത്തുന്നത്.
ചിന്നാറിലെ ചെക്ക്പോസ്റ്റുകള്‍ക്ക് സമീപത്തായുള്ള കേരളത്തിന്റെ തായക്കണ്ണന്കുടിയിലെ 60-ഓളം കുടുംബങ്ങള്‍ ഈ വെള്ളമാണ് കുടിക്കുന്നതിനും കൃഷിയ്ക്കുമായി ഉപയോഗിക്കുന്നത്. വനം വകുപ്പ് കുടി നിവാസികള്‍ക്കായി നിര്‍മ്മിച്ച് നല്കിയ 2 കിലോ വാട്ടിന്റെ ഹൈഡല്‍ പ്രോജക്ടും ഇവിടെ ഉണ്ട്. പുഴ തുടര്‍ന്ന് കൂട്ടാറിലും അവിടെ നിന്ന് പാമ്പാറിലുമാണ് ചെന്ന് ചേരുന്നത്. ജെസിബി ഉള്‍പ്പെടെ ഉപയോഗിച്ച് നടക്കുന്ന പണിയില്‍ ഫൗണ്ടേഷന് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ആനമല മേഖലയില്‍ വന്‍തോതില്‍ മരം മുറിച്ചാണ് പണി തുടരുന്നത്.
കേരളത്തിന്റെ ഭാഗത്തും മരങ്ങള്‍ മുറിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രഹസ്യമായി അതിര്‍ത്തിയില്‍ പണി തുടരുമ്പോഴും കേരള വനംവകുപ്പ് അധികൃതര്‍ പ്രശ്നത്തിലിടപ്പെടുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഉള്‍ക്കാട്ടിലായതിനാല്‍ വളരെ ദൂരം സഞ്ചരിച്ചാല്‍ മാത്രമെ ഇവിടെ എത്തിച്ചേരാനും ആകൂ. മഴനിഴല്‍ പ്രദേശമായ ചിന്നാറില്‍ വരും നാളുകളില്‍ കടുത്ത ജലക്ഷാമത്തിന് ഇൗ നിര്‍മ്മാണം കാരണമാകും. മറയൂരിലെ പട്ടിശ്ശേരിയില്‍ ഡാം നിര്‍മ്മിക്കുന്നതിനെ അടക്കം ശക്തമായി എതിര്‍ക്കുമ്പോഴാണ് തമിഴ്നാടിന്റെ ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: