ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ 30 ശതമാനം മുതിര്‍ന്ന പൗരന്മാരും മറ്റുള്ളവരില്‍നിന്നും അവഹേളനം നേരിടുന്നവരാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ 75 ശതമാനം പേരും ഈ അവഹേളനങ്ങള്‍ പോലീസിനോട് പരാതിപ്പെടുവാന്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ‘ഹെല്പ് എയ്ജ് ഇന്ത്യന്‍’ എന്ന സംഘടനയാണ് സര്‍വെ നടത്തിയത്.
ദല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ 20 സിറ്റികളിലുള്ള 5,600 പേരെയാണ് സംഘടന ഇന്റര്‍വ്യു നടത്തിയത്. ഇതില്‍നിന്നും ലഭിച്ച വിവരങ്ങളാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.
ഭോപ്പാലില്‍ 77 ശതമാനം പേരും ഗുവാഹതിയില്‍ 60.55 ശതമാനം പേരും ഇത്തരത്തില്‍ അവഹേളനം നേരിടുന്നുണ്ട്. ഷിംലയിലും ജയ്പൂരിലുമാണ് ഏറ്റവും കുറവ് എണ്ണം രേഖപ്പെടുത്തിയിക്കുന്നത് 2.99 ശതമാനവും 1.67 ശതമാനവുമാണ്.
അഞ്ച് വര്‍ഷത്തിലധികമായി ഇവര്‍ ഇത്തരത്തില്‍ അവഹേളനം നേരിടുന്നുണ്ടെന്നാണ് സര്‍വെയിലെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. ഇതില്‍ 35 ശതമാനം പൗരന്മാരും ദിനംപ്രതി മറ്റള്ളവരില്നിന്നും അവഹേളനം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊരുത്തപ്പെട്ടു പോകുന്നതിലുള്ള പ്രശ്നങ്ങളും സാമ്പത്തിക ആശ്രയം എന്നിവയാണ് ഇത്തരത്തിലുള്ള അവഹേളനങ്ങളുടെ പുറകിലുള്ള രണ്ട് പ്രധാന കാരണങ്ങളായി സര്‍വെ അവകാശപ്പെടുന്നത്.
അവഗണനയും ബഹുമാനമില്ലായ്മയുമാണ് ഭൂരിഭാഗം പൗരന്മാരും നേരിടുന്ന പൊതുവായ അവഹേളനങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
60 ശതമാനം സംഭവങ്ങളിലും സ്വന്തം മക്കള്‍തന്നെയാണ് ഇത്തരം അവഹേളനങ്ങളുടെ മുഖ്യ ആസൂത്രകരെന്നാണ് അത്ഭുതകരമായ മറ്റൊരു വസ്തുത. എന്നാല്‍ 24 ശതമാനം കേസുകളിലും മരുമക്കള്‍ നിരപരാധികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: