096
സുനില്‍ വില്ലിക്കടവ്
വര്‍ക്കല: കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ലക്ഷ്യമിട്ട് 2012ല്‍ ആരംഭിച്ച ജലശ്രീ പദ്ധതി വര്‍ക്കലയില്‍ ലക്ഷ്യം കണ്ടില്ല. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കപ്പാസിറ്റി ആന്റ് ഡെവലപ്പ്മെന്റ് യൂണിറ്റിന്റേതാണ് പദ്ധതി. ജല സമ്പാദ്യം ശുദ്ധജല സമൃദ്ധിക്കായി എന്ന സന്ദേശം ഉയര്‍ത്തി ഗൃഹസന്ദര്‍ശന പരിപാടികള്‍, മഴവെള്ള സംഭരണം, ഭൂ ജലപരിപോഷണം, ജല മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ഇവ സംബന്ധിച്ച ബോധവത്കരണം എന്നിവ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരുന്നു. കുടിവെള്ളത്തിന്റെ രാസഭൗതിക ഘടകങ്ങളും ബാക്ടീരിയകളുടെ സാന്നിധ്യവും ഇതുവഴി പരിശോധിക്കപ്പെടും എന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല പഞ്ചായത്തുകളിലും ഇത് നടപ്പിലാക്കിയില്ല. മഞ്ഞപിത്തമടക്കമുള്ള ജലജന്യ രോഗങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ ഇത്തരം പരിശോധനകള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ ഒരുപരിധിവരെ തടയുവാന്‍ സാധിക്കുമായിരുന്നു. വിവിധ ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള പൊതുകിണറുകളും സ്വകാര്യ വ്യക്തികളുടെ കുടിവെള്ളകിണറുകളും മലീമസമാണ്. മഴക്കാലത്തിന് മുന്നോടിയായുള്ള കുടിവെള്ള കിണര്‍ ശുദ്ധീകരിക്കല്‍ പ്രക്രിയ കാര്യക്ഷമമായി നടക്കുന്നില്ല. മോട്ടോര്‍ ഘടിപ്പിച്ചുള്ള ജലസംഭരണം വന്നതോടെ പല ആഴകിണറുകളിലും ഓക്സിജന്റെ സാന്നിധ്യവും ഇല്ലാതായിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണം ഗ്രാമപഞ്ചായത്തുകളുടെ അനിവാര്യ ചുമതല ആണെന്നിരിക്കെ പഞ്ചായത്തുകള്‍ ഇതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ഇടവ, ഇലകമണ്‍, വെട്ടൂര്‍, ചെമ്മരുതി, ചെറുന്നിയൂര്‍, ഒറ്റൂര്‍, വര്‍ക്കല നഗരസഭ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പരമ്പരാഗത ജലസ്രോതസുകള്‍ നാശത്തിന്റെ വക്കിലാണ്. സംസ്ഥാനത്തെ കുടിവെള്ള സ്രോതസുകളില്‍ അമ്ലം, ക്ഷാരം, ഇരുമ്പ് എന്നിവയുടെ അളവും മാരകരോഗവാഹികളായ കോളിഫാം, ഇകോളി ബാക്ടീരിയകളുടെ വര്‍ധിച്ചിട്ടുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. 2014 ഫെബ്രുവരി മുതല്‍ ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ സംസ്ഥാനത്താകമാനമുള്ള ഭവനങ്ങളില്‍ ജല സംരക്ഷണ സന്ദേശം എത്തിക്കുമെന്നും സിസിഡിയുവില് നിന്നും 750 രൂപ നിരക്കില്‍ ലഭിക്കുന്ന ടെറാഫിന് ഫില്‍റ്റര്‍ പഞ്ചായത്ത് തലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നുള്ള പ്രഖ്യാപനവും പല പഞ്ചായത്തുകളിലും നടപ്പിലാക്കിയിട്ടില്ല. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മഴക്കാലങ്ങളില്‍ ഉണ്ടാകുന്ന ജലജന്യ രോഗങ്ങള്‍ തടയുവാന്‍ ഒരു പരിധി വരെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: