തിരുവനന്തപുരം: പഴഞ്ചിറ ദേവിക്ക് ആയിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. രാവിലെ 10.45 ഓടെ മേല്‍ശാന്തി ജി. സുബ്രഹ്മണ്യന് പോറ്റിയും ക്ഷേത്ര തന്ത്രി ബി.ആര്. അനന്തേശ്വര ഭട്ടും ചേര്‍ന്ന് പണ്ടാരയടുപ്പില്‍ അഗ്നി പകര്‍ന്നു. ഒ. രാജഗോപാല്‍ എംഎല്‍എ, നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ. ഗിരികുമാര്‍, സ്ഥലം കൗണ്‍സിലര്‍ ഗീതാകുമാരി, ട്രസ്റ്റ് ഭാരവാഹികളായ ചെയര്മാന് ഡി.കെ. വിജയരാഘവന്, പ്രസിഡന്റ് സി. രവീന്ദ്രന്, സെക്രട്ടറി വി. വിജയന്, വൈസ്പ്രസിഡന്റ് ജി. സുകുമാരന്‍, ട്രഷറര്‍ എസ്. സജീവ് തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു. പണ്ടാരയടുപ്പില്‍ നിന്ന് മറ്റ് അടുപ്പുകളിലേക്ക് തീ പകര്‍ന്നതോടെ പ്രസിദ്ധമായ പഴഞ്ചിറക്ഷേത്ര പരിസരം അക്ഷരാര്‍ത്ഥത്തില്‍ യാഗശാലയായി മാറി.
ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലകലങ്ങള്‍ നിറഞ്ഞു. പൊങ്കാലയിടാന്‍ വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങള്‍ വിട്ടുനല്‍കുകയും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയും ജാതിമത ഭേദമന്യേ സ്ഥലവാസികള്‍ മാതൃകയായി. 2.45ന് തന്നെ പൊങ്കാല നിവേദിച്ചു.
രാത്രി 9.40ന് കുത്തിയോട്ടം ചൂരല്‍കുത്തും രാത്രി 11.15ന് ദേവിയെ പുറത്തെഴുന്നെള്ളിപ്പും നടന്നു. കുത്തിയോട്ടത്തിനോടനുബന്ധിച്ച് പൂക്കാവടി, കുഭകൂടം നൃത്തം, മയൂരനൃത്തം, ബാന്‍ഡ്മേളം, പഞ്ചവാദ്യം, ചെണ്ടമേളം എന്നീ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: