ചിറയിന്‍കീഴ്(തിരുവനന്തപുരം): വൃദ്ധനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചിറയിന്‍കീഴ് കിഴുവിലം കാട്ടുംപുറം ചരുവിളപുത്തന്‍വീട്ടില്‍ കുഞ്ഞുകൃഷ്ണനാ (85)ണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി കൂന്തള്ളൂര്‍ ഏലായിലാണ് മൃതദേഹം കണ്ടെത്തിയത്. വലതുകൈയും മുഖവും നായ്ക്കള്‍ കടിച്ചു വികൃതമാക്കി.
വെള്ളിയാഴ്ച പകല്‍ ചെറുവള്ളിമുക്കിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിക്കാന്‍ പോയ കുഞ്ഞുകൃഷ്ണന്‍ രാത്രി വൈകിയിട്ടും മടങ്ങിവന്നില്ല. തുടര്‍ന്ന് മക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് രാത്രി 11 മണിയോടെ കൂന്തള്ളൂര്‍ ഏലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി പരിസരത്ത് വിശദമായ പരിശോധന നടത്തി കുഞ്ഞുകൃഷ്ണന്റെ കൈയിലെ അസ്ഥികള്‍ കണ്ടെടുത്തു.
നായ്ക്കളുടെ കടിയേറ്റ് കഴുത്തില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. വലതുതോളിന്റെ ഭാഗത്തുനിന്ന് കൈപ്പത്തിവരെയും മുഖവും നായ്ക്കള്‍ കടിച്ചുകീറി. രക്തം വാര്‍ന്ന നിലയിലായിരുന്നു. തെരുവുവിളക്കുകളോ ആള്‍സഞ്ചാരമോ ഇല്ലാത്ത സ്ഥലമായതിനാല്‍ നായ്ക്കളുടെ ആക്രമണം ആരും അറിഞ്ഞില്ല.
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലും കിഴുവിലം പഞ്ചായത്തിലും തെരുവുനായശല്യം രൂക്ഷം. കുഞ്ഞുകൃഷ്ണന്റെ മൃതദേഹം സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം ഇന്നലെ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
സരോജിനിയാണ് ഭാര്യ. മക്കള്‍: ലീല, ലളിത, ഗോപാലകൃഷ്ണന്, തങ്കമണി, സുധര്‍മിണി, രാധാകൃഷ്ണന്, രാജു. മരുമക്കള്‍: തങ്കപ്പന്, പരേതനായ ശശി, ലീല, രാജു, ഉദയന്‍, സരിത, ലിജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: