കണ്ണൂര്‍: വിഷുവിന് പുത്തന്‍ മണ്പാത്രങ്ങളില് കണി ഒരുക്കുന്നത് മലയാളികളുടെ ശീലമാണ്. എന്നാല്‍ ഇത്തവണ മണ്‍പാത്ര കച്ചവടക്കാര്‍ക്ക് തിളക്കമില്ലാത്ത വിഷുവാണ്. വാങ്ങാന്‍ ആളില്ലാതായതോടെ പ്രതിസന്ധിയിലാണെന്ന് തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നു. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച കൈത്തറി മേളയില്‍ ഒരുക്കിയ സ്റ്റാളില്‍ നിന്നാണ് മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളുടെ പരാതി. മണ് പാത്രങ്ങളുടെ കച്ചവടം കുറവായതുകൊണ്ട് തന്നെ കച്ചവടക്കാര്‍ തങ്ങളുടെ വില്‍പ്പന വ്യാപാര മേളകളിലേക്കും ഉത്സവ സ്ഥലങ്ങളിലേക്കും മാറ്റി. എന്നാല്‍ ഇത്തവണ വ്യാപാരമേളകളും തങ്ങളെ കൈ വിടുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ദിവസം 4500 രൂപയുടെ കച്ചവടം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് കിട്ടുന്നില്ല. നിര്‍മ്മാണ സാധനങ്ങളുടെ അപര്യാപ്തതയും നിര്‍മ്മാണ ചെലവുകളും കച്ചവടത്തേയും ജീവിതത്തേയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു.
അതുകൊണ്ട് തന്നെ കച്ചവടക്കാര്‍ ഇന്ത്യക്ക് പുറത്തേക്ക് തങ്ങളുടെ കച്ചവടം കേന്ദ്രീകരിക്കുകയാണ്. വീടുകളില്‍ കച്ചവടം നടത്തിക്കോണ്ടിരുന്ന രീതി പലരും അവസാനിപ്പിച്ചു. മേളകള്‍ക്കായി മാത്രം നിര്‍മ്മാണം നടത്തുന്നവരാണ് ഇപ്പോള്‍ കൂടുതലും.
ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മണ്‍പാത്രം കയറ്റുമതി നടത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. പേരാവൂര്‍ സ്വദേശിയായ പുഷ്പരാജ് മണ്‍പാത്രങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യുകയും എക്സിബിഷനുകള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ്. കേരളത്തേക്കാള്‍ ഇപ്പോള്‍ കച്ചവടം മറ്റ് രാജ്യങ്ങളിലാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മലയാളിയുടെ മാറിയ ശീലങ്ങള്‍ക്കൊപ്പം നഷ്ടപ്പെടുന്നതാണ് മണ്‍പാത്രങ്ങളുടെ ഉപയോഗമെന്നും പുഷ്പരാജ് പറഞ്ഞു. മണ്‍പാത്രങ്ങളുടെ ഗുണവും നേട്ടവും വിദേശികള്‍ മനസ്സിലാക്കി. അതാണ് വിദേശത്ത് ഇവ സ്വീകാര്യമാകുന്നത്. 13 മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളാണ് അവരുടെ ഉല്‍പ്പന്നങ്ങളുമായി കൈത്തറി മേളയിലെത്തിയിരിക്കുന്നത്. 40 രൂപ മുതലുള്ള മണ്‍പാത്രങ്ങള്‍ മേളയിലുണ്ട്. വിഷു അടുക്കുന്നതോടെ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: