കണ്ണൂര്‍: ചക്കച്ചുളയും ചക്കക്കുരുവും മാത്രം കഴിച്ചു ശീലമുള്ള നമുക്കു മുമ്പില്‍ തിന്നാനും കുടിക്കാനും പാകത്തില്‍ വരിക്കച്ചക്കയുടെ 180ലേറെ രുചിയേറും വിഭവങ്ങളുമായി ചക്കമേള തുടങ്ങി. കുടുംബശ്രീ ജില്ലാമിഷനും കണ്ണൂര്‍ കോര്‍പ്പറേഷനും സംയുക്തമായാണ് സ്റ്റേഡിയം കോര്‍ണറില്‍ ശ്രീവരിക്ക ചക്കമേള സംഘടിപ്പിച്ചിരിക്കുന്നത്.
ചക്കമടലിന്റെ പുറംഭാഗത്തെ മുള്ളുപോലുള്ള ഭാഗം കൊണ്ടുണ്ടാക്കിയ ജ്യൂസ് മുതല്‍ ചോറിനൊപ്പം കഴിക്കാനുള്ള ചക്കപ്പപ്പടം വരെ മേളയില്‍ ലഭ്യമാണ്. ചക്കക്കുരു ലഡു, പുട്ടുപൊടി, പുഴുക്ക്, ചക്കവരട്ടി, ചക്കപ്പായസം തുടങ്ങിയ പരമ്പരാഗത വിഭവങ്ങള്‍ക്കൊപ്പം പുതിയ കാലത്തെ ബര്‍ഫിയും സ്ക്വാഷുമൊക്കെ അവിശ്വസനീയമായ രുചിക്കൂട്ടില്‍ ചക്കയില്‍ നിന്ന് നിര്‍മിച്ച് മേളയിലെത്തിച്ചിട്ടുണ്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍. ചക്കക്കുരു കൊണ്ടുള്ള ഉണ്ട, ചക്ക അരിക്കടുക്ക, ഹല്‍വ, ഇടച്ചക്ക ഉണ്ട,ചക്ക ജ്യൂസ്, മിക്സ്ചര്‍, ചിപ്സ്, അപ്പം, കേക്ക് തുടങ്ങിയവയും ഭക്ഷണപ്രിയര്‍ക്ക് പുതിയ രുചിയനുഭവങ്ങള്‍ സമ്മാനിക്കും.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
മേയര്‍ ഇ.പി.ലത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ആദ്യവില്പന സ്വീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന് ചക്കവിഭവ നിര്‍മാണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ സി സമീര്‍, ലിഷ ദീപക്, എഡിഎംസി ഇ.കെ.സോമശേഖരന്‍, എന്‍.അജിത് എന്നിവര്‍ സംസാരിച്ചു. പി.ആര്.സ്മിത സ്വാഗതവും എസ് പത്മാവതി നന്ദിയും പറഞ്ഞു.
ചക്ക ഫെസ്റ്റിന്റെ ഭാഗമായി തീറ്റ മത്സരം, ചക്കവിഭവ പാചക മത്സരം, മൂല്യവര്‍ദ്ധിത ഉത്പ്പന്ന നിര്‍മാണ പരിശീലനം, ചക്കവിഭവങ്ങളുടെ തട്ടുകട, തുണിസഞ്ചി വില്പന, ഹോം ഷോപ്പ് ഉല്പന്നങ്ങളുടെ വിപണനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമേ വിവിധയിനം വരിക്കപ്ലാവിന്റെ തൈകളും മേളയിലുണ്ട്. ചെമ്പരത്തി വരിക്ക, പത്താംമുട്ടം, പശയില്ലാത്ത ഗംലസ്, തായ്ലന്റില് നിന്നുള്ള ഡാങ്ക്സൂര്യ തുടങ്ങി 20ഇനം വരിക്ക തൈകളാണ് മേളയിലുള്ളത്. ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന ഇവയ്ക്ക് 200 മുതല്‍ 400 രൂപ വരെയാണ് വില.
ചക്കച്ചുള തീറ്റ മത്സരം ഉള്‍പ്പെടെയുള്ളവ നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും. കോര്പറേഷന് സിഡിഎസിനു കീഴിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ചക്കവിഭവനിര്മാണ പരിശീലനം 11 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജൂബിലിഹാളില്‍ നടക്കും. മേള 12ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: