ചെറുപുഴ: മൂന്നാറിലേതിന് സമാനമായ രീതിയില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി വ്യാജപട്ടയം ഉപയോഗിച്ച് സ്വന്തമാക്കി പതിനൊന്നോളം പേര്‍ക്ക് മറിച്ച് വിറ്റതായി പരാതി. 12066 നമ്പര്‍ പട്ടയപ്രകാരം 2005 ല്‍ പെരിങ്ങോം സ്വദേശിയായ പനയന്തട്ട കുഞ്ഞമ്പു 6.76 ഏക്കര്‍ സ്ഥലം ഗോപാലന് എന്നയാള്‍ക്ക് വില്‍ക്കുകയും ഈ സ്ഥാനത്തു നിന്ന് 2008ല്‍ ഗോപാലന്റെ മകന് സാബുവിന് ഭാഗാധാര പ്രകാരം ലഭിച്ച രണ്ടേകാല്‍ ഏക്കര്‍ സ്ഥലം പി.എന്‍.ഷാജി എന്നയാള്‍ക്ക് വില്‍ക്കുകയും ചെയ്തു. എന്നാല്‍ ഷാജിക്ക് ലഭിച്ച സ്ഥലത്തിന് നിയമസാധുതയില്ല എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇതേ സ്ഥലത്തിന്റെ ഉള്‍പ്പെടെ, സര്‍വ്വേ നമ്പര്‍ 86/2ലും 86/5ലും മറ്റ് പല നമ്പറിലുമായി 10356 നമ്പര്‍ പട്ടയപ്രകാരം 12 എക്കര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലായി പലയിടത്തായി ഏച്ചിലാംപാറയിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിയമപ്രകാരം ആറേമുക്കാല്‍ ഏക്കര്‍ സ്ഥലമുള്ളയാള്‍ 12 ഏക്കര്‍ സ്ഥലം വില്പന നടത്തിയതായി ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തു. എന്നാല്‍ തഹസില്‍ദാര്‍ ഓഫീസ് അന്വേഷണം നടത്തിയപ്പോള്‍ അഞ്ച് പേര്‍ക്ക് വില്പന നടത്തിയതായും കാണുന്നു. ഇതില്‍ പലതും മിച്ച ഭൂമിയായി പതിച്ച് നല്കിയ സ്ഥലമാണെന്നതും വിചിത്രമാണ്. ചെറുപുഴ പാമ്പന്‍കല്ല് കോളനി നിവാസികളുള്പ്പെടെയുള്ളവര്ക്ക് ലഭിച്ച മിച്ച ഭൂമി അന്വേഷിച്ച് ചെന്നപ്പോള്‍ അത് മറ്റ് പലരുടെയും കൈവശമാണെന്നും അതിന് നികുതി രസീറ്റ് ഉള്‍പ്പെടെ രേഖകള്‍ ഉണ്ടെന്നും പറയപ്പെടുന്നു. സര്‍ക്കാര്‍ ഭൂമി വ്യാജ രേഖ ചമച്ച് വില്പന നടത്തിയവര്‍ക്കെതിരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്കി നീതിക്കായി കാത്തിരിക്കയാണ് പി.എന്‍.ഷാജി എന്ന ഏച്ചിലംപാറ സ്വദേശി. വില കൊടുത്ത് വാങ്ങിയ സ്ഥലത്തിന്റെ ആധികാരികത ഉറപ്പാക്കിതരാന് അധികൃതര്‍ തയ്യാറാക്കണമെന്നും ചെറുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷാജി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: