മട്ടന്നൂര്‍: പണയത്തിലിരിക്കുന്ന സ്വര്ണ്ണാഭരണങ്ങളെടുത്തു നല്കുന്ന യുവാക്കളെ അക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തസംഭവത്തില് ഒരാള്‍ കൂടി റിമാന്റിലായി. നടുവനാട് തലച്ചങ്ങാട്ടെ രജീഷ് (30) ആണ് റിമാന്റിലായത്. ഇയാള്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ കോടതിയില്‍ കീഴങ്ങുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പണയത്തിലിരിക്കുന്ന സ്വര്ണ്ണാഭരണങ്ങളെടുത്തു നല്കുന്ന സംഘത്തിലെ രണ്ട് യുവാക്കളെ അക്രമിച്ചാണ് പണം തട്ടിയെടുത്തത്. മട്ടന്നൂര്‍ ഇരിക്കൂര്‍ റൂട്ടില്‍ മരുതായി കള്ള്ഷാപ്പിന് സമീപത്തുവെച്ചായിരുന്നു അക്രമം.
സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരായിരുന്നു അക്രമികളില്‍ ഏറെപ്പേരും. ഇവര്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും മറ്റൊരാളെ കാറില്‍ കയറ്റിക്കൊണ്ടുപോയി പണം തട്ടിയെടുത്ത് ഉപേക്ഷിക്കുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ കോഴിക്കോട് ചേളന്നൂരിലെ മേലേടത്ത് മീത്തല്‍ ഷമീര്‍, സുഹൃത്ത് മിക്ദാദ് എന്നിവരുടെ പരാതി പ്രകാരം 11 പ്രതികളുടെപേരിലാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. ഇതില്‍ ഡിവൈഎഫ്ഐ ഉളിയില്‍ മേഖലാ സെക്രട്ടറിയായിരുന്ന നടുവനാട് നിടിയാഞ്ഞിരത്തെ പി.പി.മനോജ്, മമ്പറം പൊയ്നാട് കരുവാരത്ത് വീട്ടില്‍ എം.ഫര്‍ഷാദ്, കീച്ചേരിയിലെ ബൈത്തുല്‍ റഹ്മയില്‍ സൈനുദ്ദീന്‍, നടുവനാട് ചാളക്കണ്ടിയിലെ ഷാനവാസ്, അനീഷ്, തുടങ്ങിയവരാണ് അറസ്റ്റിലായിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ രജീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതിനായി കോടതിയില്നാളെ അപേക്ഷ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: