തലശ്ശേരി: വിഷു എത്തിയിട്ടും ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകള്‍ക്ക് സിനിമ അനുവദിക്കുന്നില്ല. കഴിഞ്ഞ മൂന്ന് മാസക്കാലമായി ബഷീറിന്റെ തിയേറ്ററുകളില്‍ മലയാള ചിത്രങ്ങള്‍ ഓടിയിട്ട്. ക്രിസ്മസ് കാലത്ത് തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്തതിനേത്തുടര്ന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായുള്ള എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇക്കാര്യത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും കമലും നിലപാട് വ്യക്തമാക്കണമെന്ന് ബഷീര്‍ പറഞ്ഞു.
വിഷുവിനുമുമ്പ് സിനിമകള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. വര്‍ഷം തോറും 1.20 കോടി രൂപ നികുതിയടയ്ക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ ഉടമയാണ് ബഷീര്‍. ഏഴു തിയേറ്ററുകളിലായി 65 തൊഴിലാളികളാണുള്ളത്. വിലക്ക് ബാധിക്കുന്നത് ഇവരുടെ ജീവിതത്തെക്കൂടിയാണ്.
പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ക്രിസ്മസ് കാലത്ത് തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്തത് തന്റെ തെറ്റാണെന്ന് ബഷീര്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയോടും മന്ത്രി എ.കെ. ബാലനോടും നേരിട്ടും സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനോടും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോടും രേഖാമൂലവും ക്ഷമാപണം നടത്തി.
ബഷീറിനൊപ്പം സമരത്തിലുണ്ടായിരുന്ന മറ്റ് 27 തിയേറ്ററുടമകള്‍ക്കും സിനിമ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പുതിയ സിനിമകള്‍ നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എ.കെ. ബാലനോടും ഇക്കാര്യം സംസാരിച്ചു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനോട് സംസാരിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച സിനിമ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് മന്ത്രി എ.കെ. ബാലന് പറഞ്ഞത്.
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ഡിസംബറില്‍ തിയേറ്ററുകള്‍ അടച്ചിട്ടപ്പോള്‍ സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് അടൂര്‍ ഗോപാലകൃഷ്ണനും ചലച്ചിത്ര അക്കാദമി ചെയര്മാന് കൂടിയായ സംവിധായകന് കമലും കെഎസ്എഫ്ഡിസി ചെയര്‍മാനായ സംവിധായകന് ലെനിന് രാജേന്ദ്രനും. അന്ന് തിയേറ്ററുകള്‍ അടച്ചിടുന്നതിനെതിരേ നിലപാടെടുത്തവര്‍ക്ക് തന്റെ കാര്യത്തില്‍ പ്രതികരിക്കാന്‍ ബാധ്യതയുണ്ടെന്നും ബഷീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: