ടാന്‍ട: ഈജിപ്ത്തില്‍ വീണ്ടും ഭീകരാക്രമണം. ടാന്‍ട നഗരത്തിലെ സെന്റ് ജോര്‍ജ് പളളിയില്‍ ബോംബ് സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെട്ടു. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റു.
കുരുത്തോല പെരുന്നാള്‍ ആഘോഷത്തിനിടയ്ക്കാണ് സ്ഫോടനം. പളളിയിലെ ഒരു സീറ്റിനടിയില്‍ വച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സ്ഫോടനം നടന്ന പളളിയില്‍ നിന്ന് കഴിഞ്ഞയാഴ്ച സുരക്ഷാ സൈനികര്‍ ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കിയെന്ന് ഈജിപ്തിലെ ഒരു സ്വകാര്യപത്രം റിപ്പോര്‍ട്ട് ചെയ്തു. ടാന്‍ടയില്‍ പത്ത് ദിവസത്തിനുളളില്‍ രണ്ടാമത്തെ ഭീകരാക്രമണമാണിത്. മാര്‍ച്ച് 31 ന് ഇവിടെ പോലീസ് പരിശീലന കേന്ദ്രത്തിന് പുറത്ത് ബോബുപൊട്ടി 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ആറുമാസത്തിനുളളില്‍ ഈജിപ്തില്‍ പളളിയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഡിസംബറില്‍ കെയ്റോയിലെ സെന്റ് മേരീസ് കോപ്റ്റിക് ഓര്‍ത്തഡോക്സ് പളളിയില്‍ ബോംബ് സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
ഈജിപ്തിലെ സുന്നി ഇസ്ലാമിക് അഥോറിട്ടിയായ അല്‍-അസര്‍ ആക്രമണത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: