ന്യൂദല്‍ഹി: പരസ്പരമുള്ള അസ്വാരസ്യങ്ങളൊന്നും കൊള്ളക്കാരെ നേരിടുന്നതിന് തടസമായില്ല. ഇന്ത്യ, ചൈന, പാക്കിസ്ഥാന് പടക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏദന്‍ കടലിടുക്കില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തുരത്തി ചരക്ക് കപ്പല്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് ഇന്ത്യന്‍ നേവി വക്താവ് ഡി.കെ. ശര്‍മ പറഞ്ഞു.
മലേഷ്യയിലെ കെലാങ്ങില്‍ നിന്ന് യെമനിലെ ഏദനിലേക്ക് ചരക്കുമായി പോയ കപ്പലാണ് കൊള്ളക്കാര്‍ ആക്രമിച്ചത്. ദക്ഷിണ പസഫിക്കിലെ ഓഷ്യാനിയന്‍ രാജ്യം തുവാലുവിന്റേതാണ് കപ്പല്‍.
ചരക്കു കപ്പലില്‍ നിന്ന് അപകട സൂചന ലഭിച്ചതോടെ ഇന്ത്യയുടെ ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് തര്‍കാഷ് പടക്കപ്പലുകള്‍ അങ്ങോട്ടേക്ക് നീങ്ങി. അതിനിടെ, ചരക്കു കപ്പലിന്റെ ക്യാപ്റ്റനെ ബന്ധപ്പെടാനും ഇവര്‍ ശ്രമിച്ചു. ക്യാപ്റ്റനെയും മറ്റു ജീവനക്കാരെയും തടങ്കലിലാക്കിയാണ് കൊള്ളക്കാര്‍ കപ്പലിന്റെ നിയന്ത്രണം സ്വന്തമാക്കിയത്.
പിന്നാലെ ചൈനീസ്, പാക്, ഇറ്റാലിയന്‍ പടക്കപ്പലുകളും ഇവിടെയെത്തി. ഇന്ത്യന്‍ കപ്പലുകള്‍ ചരക്കു കപ്പലിന്റെ സഞ്ചാരം തടസപ്പെടുത്തി. ഹെലിക്കോപ്ടറുകളില്‍ നിന്ന് ആക്രമണവും തുടങ്ങി. ഇതിനൊപ്പം ഇന്ത്യന്‍, ചൈനീസ് കമാന്‍ഡോകള്‍ ചരക്കു കപ്പലില്‍ കയറി. പിടിച്ചു നില്‍ക്കാനാകില്ലെന്ന് ബോധ്യമായതോടെ അതിനു മുന്‍പ് കൊള്ളക്കാര്‍ രക്ഷപ്പെട്ടു.
ഒരിടവേളയ്ക്കു ശേഷമാണ് മേഖലയില്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം. ഈ മാസമാദ്യം ഒരു ബോട്ട് പിടിച്ചെടുത്ത് അതിലെ ഇന്ത്യന്‍ ജീവനക്കാരെ തടവിലാക്കിയിരുന്നു. മാര്‍ച്ചില്‍ ഓയില്‍ ടാങ്കര്‍ തട്ടിയെടുത്ത് ശ്രീലങ്കക്കാരായ ജീവനക്കാരെ തടങ്കലിലാക്കി. പിന്നീട് ഇവരെ വിട്ടയച്ചു.
ആക്രമണം തുടര്‍ക്കഥയായതോടെ ഇന്ത്യന്‍ നാവിക സേനയും നാറ്റോ അടക്കമുള്ള സൈനിക സഖ്യങ്ങളും മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഡിസംബറില്‍ നാറ്റോ നിരീക്ഷണം അവസാനിപ്പിച്ചു. എന്നാല്‍, ഇന്ത്യന്‍, ചൈനീസ് പടക്കപ്പലുകള്‍ തമ്പടിച്ചിട്ടുണ്ട്. ഇന്ത്യയുടെ നാല് കപ്പലുകളാണ് മേഖലയില്‍ സുരക്ഷയൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: