കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പത്രങ്ങളിലൂടെ നല്കിയ വിവരങ്ങള്‍ അവാസ്തവമാണെന്ന് ചൂണ്ടിക്കാട്ടി നടിയും സിപിഎം സഹയാത്രികയുമായ മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയെന്ന പരസ്യവാചകം കണ്ടപ്പോള്‍ പുച്ഛം തോന്നി. ജീവന് പോയാല്‍ പണം തരും. അതും വാങ്ങി പൊയ്ക്കോളണം. ബാക്കി ഒക്കെ മുറ പോലെ നടക്കും. സര്‍ക്കാര്‍ സംവിധാനത്തെ ചോദ്യം ചെയ്യാനൊരുങ്ങിയാല്‍ ‘നിങ്ങള്‍, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്ന തീവ്രവാദികളാകും. സഹായത്തിന് ആരുവന്നാലും അവരെ ജയിലിലടയ്ക്കും. രക്തബന്ധുക്കള്‍ മാത്രം ചെയ്യേണ്ടതാണ് സമരം.’ ഇത് കേരളത്തില്‍ ഉണ്ടായിട്ടുള്ള പുതിയ സമവായമാണെന്നും പാര്‍വ്വതി രൂക്ഷമായ ഭാഷയില്‍ കുറിച്ചു.
വടകരയില്‍ നിന്ന് ആറ് പേര് വന്നു എന്ന് പരസ്യത്തില്‍ പറയുന്നത് തെറ്റാണ്. 14 പേരടങ്ങുന്ന ഒരു സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്. ജിഷ്ണുവിന്റെ ബന്ധുക്കളല്ലാത്ത വലിയ സംഘത്തെ ഡിജി പി ഓഫീസിലേക്ക് കയറ്റിവിടണമെന്നാവശ്യപ്പെട്ടു എന്ന് സര്‍ക്കാര്‍ ഭാഷ്യം. അതും തെറ്റാണ്. വടകരയില്‍ നിന്ന് വന്നവരെ കയറ്റിവിടണമെന്നാണ് ആവശ്യപ്പെട്ടത്.
ജിഷ്ണുവിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടില്ല, കേസില്ല എന്ന് പറയുന്നത് ശരി. എന്നാല്‍ അമ്മാവന് ഉള്‍പ്പെടെ മിക്ക ബന്ധുക്കളെയും പോലീസ് ജീപ്പില്‍ കയറ്റി മണിക്കൂറുകള്‍ നഗരം ചുറ്റി. അസഭ്യം പറഞ്ഞ് മനോവീര്യം കെടുത്തി. അമ്മയെ ഉപദ്രവിച്ചില്ല എന്ന് പറയുന്നതിനെക്കാള്‍ മന:പൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമിച്ചില്ല എന്ന് പറയുന്നതാകും നല്ലത്. കാരണം ഉന്തിലും തളളിലും, മഹിജയ്ക്ക് ഒന്നും പറ്റാതെ നോക്കുകയായിരുന്നു ചിലര്‍. അതില്‍ ഒരാള്‍ മഹിജയുടെ മേലേയ്ക്ക് വീണു.
അവരെ എടുത്ത് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അടിവയറ്റില്‍ ബൂട്ട് കൊണ്ടുള്ള ചവിട്ട് കിട്ടി. ബന്ധുക്കളെ മിക്കവരെയും ഉപദ്രവിച്ചിട്ടുണ്ട്. കേരളം മുഴുവന്‍ ആ വാര്‍ത്ത കണ്ടതിനാല്‍ വിശദീകരിക്കേണ്ട ആവശ്യവുമില്ലെന്ന് പാര്‍വ്വതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: