കാസര്‍കോട്: വൈദ്യുതീകരണം പൂര്‍ത്തിയായ കാസര്‍കോട് ചെറുവത്തൂര്‍-മംഗലാപുരം റെയില്‍പ്പാത രാഷ്ട്രത്തിന് സമര്‍പ്പിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു ഗോവയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തിയ ചടങ്ങിലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ചെറുവത്തൂര്‍ മുതല്‍ മംഗലാപുരം വരെ 82 കിലോമീറ്റര്‍ പാതയാണ് വൈദ്യുതീകരിച്ചത്. ഇതോടെ ഷൊര്‍ണ്ണൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള പാതയില്‍ വൈദ്യുതി എഞ്ചിന് ഘടിപ്പിച്ച യാത്രാ ട്രെയിനുകള്‍ ഉള്‍പ്പെടെ ഓടിത്തുടങ്ങും. ഷൊര്‍ണൂര്‍-മംഗലാപുരം പാതയില്‍ എക്സ്പ്രസ് വണ്ടികള്‍ക്ക് നിലവില്‍ അനുവദിച്ച സമയപരിധി ഏഴ് മണിക്കൂറാണ്. വൈദ്യുതീകരണം പൂര്‍ത്തിയായതോടെ ഇത് നാലുമണിക്കൂറായി ചുരുങ്ങും. ഇന്ധന ഉപയോഗത്തില്‍ വലിയകുറവ് വരികയും പുതിയ ഹ്രസ്വദൂര ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കഴിയുകയും ചെയ്യും.
മംഗലാപുരം-യശ്വന്ത്പൂര്‍ ട്രെയിന്റെ ഫ്ളാഗ് ഓഫും, പനമ്പൂര്‍, ജോക്കാട്ടേ സ്റ്റേഷനുകള്‍ക്കിടയില്‍ 3.5 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മംഗലാപുരം ജംഗ്ഷന് റെയില്‍വേസ്റ്റഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡ, ദക്ഷിണ കന്നഡ എം.പി. നളീന്‍കുമാര്‍ കട്ടീല്‍, കര്‍ണ്ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലംഗം ഗണേഷ് കാര്‍ണിക് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: