കണ്ണൂര്‍: ഗുരുധര്‍മ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചമ്പാടന്‍ വിജയന്റെ നിര്യാണമുണ്ടാക്കിയ ശൂന്യത കാലമേറെക്കഴിഞ്ഞിട്ടും ആര്‍ക്കും നികത്താന്‍ കഴിഞ്ഞില്ലെന്ന് ഗ്രന്ഥകാരനും, പ്രഭാഷകനും ശിവഗിരി മഠം ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ചമ്പാടന്‍ വിജയന്റെ സ്മരണാര്‍ത്ഥം ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എട്ടാമത് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദര്‍ശനങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ ആദ്യം പ്രതികരിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ചമ്പാടന്‍ വിജയന് ഇന്നും ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നെന്ന് സ്വാമി പറഞ്ഞു. ഗുരുദര്‍ശനങ്ങളുടെ വരദാനമായ ചമ്പാടന്‍ വിജയന്റെ ഗ്രന്ഥങ്ങള്‍ പുനര്‍പ്രകാശനം ചെയ്യണമെന്നും അദ്ദേഹം ട്രസ്റ്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. അവ സമാഹരിച്ചുവെച്ചാല്‍ അതു ഗുരുധര്‍മ പ്രചാരണത്തിന് മുതല്‍കൂട്ടാവുമെന്നും അദ്ദേഹത്തിനുള്ള മഹത്തായ സ്മാകരമായി തീരുമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും മഹത്തായ ദര്‍ശനമായിരുന്ന ജീവന്റെ തുടിപ്പുള്ള എല്ലാത്തിനേയും ആത്മസഹോദരരായി കാണണമെന്നത്. പൂവിനെപ്പോലും ആത്മസഹോദരിയായി കണാന്‍ കുമാരനാശന്‍ പ്രചോദനമായതും ഗുരുവിന്റെ ഈ ദര്‍ശനമാണ്. മിക്ക ആത്മീയ ഗ്രന്ഥങ്ങളിലും സ്ഥലത്തെക്കുറിച്ചും പ്രാദേശിക അടയാളങ്ങളെക്കുറിച്ചും സൂചനകള്‍ നല്കിയപ്പോള് ശ്രീനാരായണഗുരു പകര്‍ന്നു നല്കിയ ദര്‍ശനങ്ങളില്‍ ഇത്തരം അതിര്‍വരമ്പുകള്‍ക്കപ്പുറം വിശ്വദര്ശനത്തിന്റേതായിരുന്നു. ആധുനിക ശാസ്ത്രകാരന്മാര്ക്കുപോലും അംഗീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ദൈവദശകത്തിന്റെ അവതരണമെന്നും സ്വാമി പറഞ്ഞു.
കണ്ണൂര്‍ തെക്കിബസാറിലെ ഗുരുഭവനില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങ് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ഭക്തിസംവര്ദ്ധിനീയോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു ട്രസ്റ്റ് പ്രസിഡന്റ് കെ.രാഘവന് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സി.വി.രാഘവന് സച്ചിദാനന്ദ സ്വാമിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ടി.കെ.ഡി.മുഴപ്പിലങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റ് എം.പി.രഘൂത്തമന്, ഭക്തി സംവര്‍ദ്ധിനിയോഗം ഡയറക്ടര്‍ കെ.ജ്യോതിപ്രകാശ്, ശ്രീനാരായണഗുരു ധര്‍മ പ്രചാരണസഭ പ്രസിഡന്റ് മോഹനന് പൊന്നമ്പത്ത്, സാംസ്കാരിക സമിതി സെക്രട്ടറി രാഹുല്‍ രഞ്ജിത്ത്, ട്രസ്റ്റ് ട്രഷറര്‍ എം. ബാലന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചമ്പാടന്‍ വിജയന് 10ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സച്ചിദാനന്ദ സ്വാമി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: