മാള: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പല പ്രദേശങ്ങളിലെയും കിണറുകളും കുളങ്ങളും വറ്റിയതോടെ പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമം രൂക്ഷം. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന പൈപ്പുവെള്ളമാണ് ഏക ആശ്രയം. എന്നാല്‍ എല്ലാദിവസവും വേനല്‍ കടുത്തതോടെ അളവിലും പല സ്ഥലത്തും വെള്ളം എത്തുന്നില്ല.
2013ല്‍ തുടങ്ങി 2015ല്‍ കമ്മിഷന് ചെയ്യുമെന്നു പറഞ്ഞ ജലനിധി പദ്ധതി 2017 ആയിട്ടും കമ്മിഷന് ചെയ്തിട്ടില്ല. മുമ്പുണ്ടായിരുന്ന മൂവായിരത്തോളം വാട്ടര്‍ അതോറിറ്റി കണക്ഷന് ജലനിധി ആയപ്പോള്‍ എഴായിരത്തിലധികമായി. ഇത്രയും വീടുകളിലേക്ക് ആവശ്യമായത്ര വെള്ളം എത്തിക്കാന്‍ നിരവധി തടസ്സങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നു.
മുമ്പ് വെള്ളം കിട്ടിക്കൊണ്ടിരുന്ന നായ്ക്കുളത്തുകാട്ടില് പുതിയ സംവിധാനമായപ്പോള്‍ വെള്ളം ലഭിക്കാതായി. ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് പൈപ്പുവെള്ളമാണ് ആശ്രയം.പഞ്ചായത്തിലെ താണിയത്തുകുന്ന്, മുസാഫരിക്കുന്ന്, നെടുങ്ങാണം, പാലപ്രക്കുന്ന് തുടങ്ങിയ വിവിധ മേഖലകള്‍ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായ പലയിടത്തും വിവിധ സംഘടനകള്‍ വണ്ടികളിലായി വെള്ളം എത്തിച്ചു കൊടുക്കാറുണ്ട്. എന്നാല്‍, ഇതും സ്ഥായിയായ പരിഹാരമല്ല. പൂര്‍ണമായും ജലനിധി വിതരണം തുടങ്ങാനും ആവശ്യത്തിന് വെള്ളമെത്തിക്കാനുമുള്ള നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: