വൈക്കം: വേമ്പനാട്ട് കായലില്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെ ഒരു കാലത്ത് മത്സ്യസമ്പത്ത് കോരിയെടുക്കുന്ന കൈക്കുമ്പിളുകളായിരുന്ന ചീന വലകള്‍ ആര്‍ക്കും വേണ്ടാതാവുന്നു. മത്സ്യങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റമാണ് ചെമ്മീന്‍ ഉള്‍പ്പെടെ ചീനവലയില്‍ കിട്ടിയിരുന്ന മത്സ്യങ്ങള്‍ കുറയാന്‍ കാരണം.
വൈക്കം കായലില്‍ ചെമ്മീന്‍ സുലഭമായിരുന്ന കാലത്ത് കായലിന്റെ ഇരുകരകളിലും നൂറൂകണക്കിന് ചീന വലകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ തണ്ണീര്‍മുക്കം, നേരേകടവ് ഭാഗങ്ങളില്‍ മാത്രമാണ് പ്രതാപകാലത്തെ അനുസ്മരിക്കും വിധം ചീനവലകളുള്ളത്. അവിടെയും കാര്യമായി മീന്‍ കിട്ടുന്നില്ല. കായലില്‍ ഒഴുക്കുള്ള സ്ഥലത്ത് തെങ്ങിന് കുറ്റികള്‍ ഉറപ്പിച്ച് ചെറിയ തട്ടുകള്‍പോലെ ഉണ്ടാക്കി അതിനുള്ളിലാണ് വലകള്‍ ഉറപ്പിക്കുന്നത്.
പുന്നമരത്തിന്റെ നീളമുള്ള കമ്പുകളിലോ, ഇരുമ്പുപൈപ്പുകളിലോ ആണ് വലകള്‍ കെട്ടുന്നത്. വീതികൂടിയ വലകള്‍ അരിപ്പപോലെ ആക്കി കമ്പുകളില്‍ കെട്ടിയാണ് വലകള്‍ ഉണ്ടാക്കുന്നത്. ഒരിടത്ത് സ്ഥിരമായി ഉറപ്പിക്കുന്ന വലകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം. ബാലന്സിനുവേണ്ടി കരിങ്കല്ലും മറ്റു ഭാരമുള്ള വസ്തുക്കളും കെട്ടിയിടും. വലയക്കുസമീപം രാത്രി പെട്രോള്‍മാക്സ് കത്തിച്ചു വെയ്ക്കും ഇപ്പോള്‍ ഇലട്രിക് ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. പ്രകാശം കൊണ്ട് ചെമ്മീനുകള്‍ കൂട്ടത്തോടെ എത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. 20 അടിയോളം താഴ്ച്ചയിലാണ് ചീനവലകള്‍ കായലില്‍ താഴ്ത്തുന്നത്. കായലിലെ ഒഴുക്കിന്റെ ഗതിയനുസരിച്ച് മീനുകള്‍ ഇതില്‍ കയറുമ്പോള്‍ വല ഉയര്‍ത്തിയാണ് മീന്‍ പിടിക്കുന്നത്. ചീനവലകള്‍ കായലില്‍ സ്ഥാപിക്കുന്നതിന് ഫിഷറീസ് വകുപ്പില്‍ നിന്ന് ലൈസന്‍സ് എടുക്കണം. ഇപ്പോള്‍ ചീനവലകളില്‍ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതിനാല്‍ ചീനവലകള്‍ മീന്‍ പിടുത്തക്കാര്‍ ഉപേക്ഷിക്കുകയാണ്.
ഒഴുക്കില്‍ മാറ്റം വന്നതും മാലിന്യങ്ങള്‍ കായലില്‍ കുമിഞ്ഞുകൂടിയതും ചെമ്മീന്‍ കുറയാന്‍ കാരണമായി. ഓര് വെള്ളത്തിന്റെയും ശുദ്ധജലത്തിന്റെയും മിശ്രിതം ഉണ്ടാകുമ്പോള്‍ മാത്രമാണ് ചെമ്മീനുകള്‍ കൂടുതലായി ലഭിക്കുന്നത്. കായലില്‍ ഒഴുക്ക് കുറഞ്ഞതായും അതിനാല്‍ ആഴം കുറയുന്നതായും ഇത് ചീനവലകള്ക്ക്്് പ്രതികൂലമായി എന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. നാരചെമ്മീന് ഇപ്പോള്‍ വൈക്കം കായില്‍ കുറവാണ്. തെള്ളിചെമ്മീന് മാത്രമാണ് വലയില്‍ നാമമാത്രമായെങ്കിലും കിട്ടുന്നത.് ഇവക്ക് വിലയും കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: