ഒരു പഞ്ചായത്താഫീസ് ഇന്ന് പണിതാലും ഒരു പാലം പണിതാലും അഞ്ച് വര്‍ഷം കഴിഞ്ഞ് പുതുക്കിപ്പണിയേണ്ടിവരുന്നു. പ്ലാനിംഗില്ലെന്നര്‍ത്ഥം. 2020 ല്‍ അഥവാ 2050 ല്‍ നമ്മുടെ വൈദ്യുതിക്ഷാമം എങ്ങനെ പരിഹരിക്കാം. പ്ലാനിംഗില്ല. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നമ്മള് ഉണ്ടാക്കിയത് കേവലം 1800 മെഗാവാട്ട്. ഇപ്പോള്‍ 800 മെഗാവാട്ടിന്റെ കുറവും. ഇതില്‍നിന്ന് എങ്ങനെ കരകയറാം? പത്തായത്തിലെ നെല്ലു തീര്‍ന്നിട്ട് കൃഷിയെപ്പറ്റി ആലോചിച്ചാല്‍ മതിയോ?
- 1957 ല്‍ വി.ആര്. കൃഷ്ണയ്യര്‍ മന്ത്രിയായിരിക്കെ നടത്തിയ അശാസ്ത്രീയ പഠനമാണ് നദീജലസമ്പത്തിന്റെ കണക്ക്.
- രാഷ്ട്രീയ ഇച്ഛാശക്തി നമുക്ക് പണ്ടേയില്ല. ഉള്ളത് വ്യക്തികേന്ദ്രീകൃതവും സമുദായ കേന്ദ്രീകൃതവും മാത്രം.
- പദ്ധതിയുടെ രൂപകല്‍പ്പന/സര്‍വ്വെ/കാലഘട്ടത്തില്‍ തന്നെ പദ്ധതിപ്രദേശം കയ്യേറും. അവരെ ബാക്കിവിട്ടാണ് പല പദ്ധതികളും നടന്നതും. ചിലത് ചെറുതാക്കിയത് അവരെ പേടിച്ചുമാണ്. ഉദാ: കുറ്റ്യാടി ചെറുതാക്കി. ഇടുക്കി ചെറുതാക്കി (100 അടി വീതം ഉയരം കുറച്ചു).
ഇതൊന്നും തടയാന്‍ ഒരു രാഷ്ട്രീയകക്ഷിയും തയ്യാറല്ല. (ഒരിടത്തുമാത്രം. ചുരുളി/കീരിത്തോട് വെടിവയ്പും കുടിയിറക്കും ചരിത്രത്തിലുണ്ട്്).
- അടുത്തകാലത്ത് പരിസ്ഥിതിവാദം ഒരു ഫാഷനുമായി. (സൈലന്റ്വാലി-പൂയംകുട്ടി-ഗ്രേറ്റര്‍ ഇടുക്കി പെരിഞ്ചാന്‍കുട്ടി ഇങ്ങനെ ഒന്‍പതെണ്ണം).
എല്ലായിടത്തും പതിനായിരങ്ങള്‍ കയ്യേറിയിരിക്കുന്നു. ഒരു പദ്ധതിയെപ്പറ്റിയും ആരും പഠിക്കുന്നില്ല. പഠിച്ചവര്‍ പറയാന്‍ ശ്രമിച്ചാല്‍ കൂട്ടത്തോടെ ആക്രമിക്കും. (ഉദാ: അതിരപ്പിള്ളി-വൈപ്പാര്‍ ലിങ്ക്- പെരിഞ്ചാന്‍കുട്ടി-പൂയംകുട്ടി തുടങ്ങിയവ).
- കുറ്റ്യാടി-ഷോളയാര്‍, പെരിങ്ങല്‍കുത്ത്,ശബരിഗിരി, തേക്കടി ഇങ്ങനെ പലതും പരിസ്ഥിതി ബഹളമില്ലാതിരുന്നപ്പോള്‍ പണി നടന്നു. അവിടെയെല്ലാം അന്നുള്ള വനം/വന്യജീവി/ഗോത്രസമൂഹം നിലനില്ക്കുന്നു. കാരണം വനം കയ്യേറിയാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ നോട്ടീസില്ലാതെ കുടില്‍ പൊളിച്ചിരുന്നു.
- സംസ്ഥാനാന്തര കരാറുകള്‍ പലതും ജനങ്ങള്‍ക്ക് അജ്ഞാതമാണ്. നമുക്ക് ഒരു പ്രയോജനവുമില്ലാത്ത കരാറുകളിലൂടെ കേരളത്തെ വിറ്റു.
- പുറത്തേക്കു പോകുന്ന വെള്ളത്തിന് വിലയില്ല, പകരം വെള്ളവുമില്ല. വിലകൊടുത്തു വാങ്ങുന്ന കറന്റിന് യുക്തിക്കു നിരക്കാത്ത വിലയും.
- തെര്‍മല്‍/ന്യൂക്ലിയര്‍/ഓയില്‍/ഗ്യാസ്/കാറ്റാടി/എണ്ണ/എല്ലാം വേദികളില്‍ ഗീര്‍വാണമായി കേള്‍ക്കാം. വമ്പന്‍ പരാജയം. (ഉദാ: കായംകുളം തെര്‍മല്‍ സ്റ്റേഷന്).
- ഗ്രേറ്റര്‍ ഇടുക്കി, പെരിഞ്ചാന്‍കുട്ടി, ഗ്രേറ്റര്‍ കല്ലാര്‍, മൂന്നാര്‍ ഹൈഡാം, പൂയംകുട്ടി തുടങ്ങി 9 എണ്ണം- 2800 മെഗാവാട്ട്. കൂടാതെ മാനന്തവാടി, നീലേശ്വരം വളപട്ടണം-സാധ്യത 400 മെഗാവാട്ട്. മൊത്തം 3860 മെഗാവാട്ട്. ഒരു മെഗാവാട്ടുപോലും ഉദ്പ്പാദിപ്പിക്കാനാവാതെ കിടക്കുന്നു.
- 2040 ല്‍ പ്രതീക്ഷിത ജനസംഖ്യ മൂന്ന് കോടി 75 ലക്ഷം. ഭൂവിസ്തൃതിയില്‍ മാറ്റമില്ല. 30 വര്‍ഷംകൊണ്ട് ആറരലക്ഷം ഏക്കര്‍ നെല്‍വയല്‍ നികത്തി. ഇപ്പോഴും നികത്തുന്നു. തണ്ണീര്‍ത്തട നെല്‍വയല്‍ നിയമം കേട്ടുതുടങ്ങിയിട്ട് നാളേറെയായി. വനവിസ്തൃതി 5.2 എന്ന് തെര്‍മല്‍ സ്കാനിംഗ്. ബാക്കി വനവും പശ്ചിമഘട്ട സംരക്ഷണവും സംസ്ഥാനം നോക്കിക്കൊള്ളാമെന്ന്! ജനം ഇങ്ങെന പെരുകുന്നതിന് നിയന്ത്രണമില്ല.
- ഇന്നത്തെ എല്ലാ ഊര്‍ജപദ്ധതികള്‍ക്കും 50 വര്‍ഷം പഴക്കമായി. അറ്റകുറ്റപ്പണികള്‍ അത്ര കൃത്യവുമല്ല. എപ്പോള്‍ കണ്ണടക്കുമെന്ന് പറയാനാവില്ല.
- സ്വന്തം മഴവെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതില്‍ വേവലാതിയുള്ളവര്‍തന്നെ മഴവെള്ള സംഭരണിയില്‍ പിടിച്ച് മണ്ണിലിറങ്ങാനും സമ്മതിക്കുന്നില്ല.
- ഇന്ത്യയില്‍തന്നെ റിക്കാര്‍ഡ് വേഗതയില്‍ കയ്യേറ്റവും നിര്‍മാണവും നിയമലംഘനവും നടക്കുന്ന സ്ഥലം മൂന്നാര്‍-ദേവികുളം. എസ്റ്റേറ്റുകളും കൈവശമുള്ളത് മറിച്ചുവില്‍ക്കുന്നു. റിസോര്‍ട്ടുകള്‍ അനുദിനം വര്‍ധിക്കുന്നു. ഒന്നും ചെയ്യാന്‍ ഒരു സര്‍ക്കാരിനും കഴിയുന്നില്ല.
- മൂന്നാര്‍ ഹൈഡാം ഇപ്പോഴും പ്രസക്തമാണ്. അതിരപ്പിള്ളി വേണ്ടെങ്കില്‍ എന്തുകൊണ്ട് ഇത് ആയിക്കൂടാ എന്ന ചിന്തയുമില്ല.
- ടാറ്റാ സ്പോര്‍ട്സ് ഗ്രൗണ്ട് മുക്കി ഒരു ജലാശയം. 37000 ഏക്കറില്‍ 47 അടി ഉയരത്തില്‍ വെള്ളം. 3000 ടൂറിസ നൗകകള്‍, തമിഴ്നാടിന് കടലാറിലൂടെ വെള്ളം, മുല്ലപ്പെരിയാറിനു പകരം 900 മെഗാവാട്ട് വൈദ്യുതി. പെരിയാറില്‍ ഉപ്പുവെള്ള ഭീഷണിയെ നേരിടാം. രണ്ട് ലക്ഷം ഏക്കര്‍ കൃഷി, താഴെയുള്ള അഞ്ച് വൈദ്യുതനിലയങ്ങളിലൂടെ ആവര്‍ത്തന വൈദ്യുതി ഉല്പാദനം. ഒരു വൈദ്യുതിനിലയവും വേറെ വേണ്ട. ഒരു മരംപോലും വെട്ടാനില്ല. കശ്മീരിലെ ഡാല്‍ പോലെ ഒരു തടാകം. ദേവികുളം നഗരം പണിതുയര്‍ത്തണം. മൂന്നാറിലുള്ളവരെ നറുക്കിട്ട് കുടിയിരുത്തണം. ആരെയും ഒഴിപ്പിക്കണ്ട. ഇനിയെങ്കിലും കയ്യേറ്റം ഇല്ലാതാകും.
വൈദ്യൂതി, വെള്ളം, കൃഷി, ടൂറിസം, തൊഴില്‍ ഇവയിലൂടെ വാര്‍ഷിക വരുമാനം 7000 കോടി. ഒരപൂര്‍വ്വ ജീവിയും മുങ്ങിപ്പോകാനില്ല. അടുത്ത 30 വര്‍ഷത്തേക്ക് വൈദ്യുതി പ്രശ്നമേയില്ല. ഒരു തോട്ടംതൊഴിലാളിക്കും തൊഴില്‍ പോകുന്നില്ല. ഇന്‍സ്റ്റന്റ്ടീ ഫാക്ടറി ലവലില്‍ 47000 തേയിലച്ചെടികള്‍ പിഴുതുമാറ്റണം. മുല്ലപ്പെരിയാര്‍ കരാര്‍ മാറ്റി പകരം ഇവിടെനിന്ന് വെള്ളം കൊടുക്കാം.
- പമ്പ, അച്ചന്‍കോവില്‍, കല്ലട, മണിമല ഇവയിലെ വെള്ളം തമിഴ്നാട്ടിലേക്കു തിരിച്ചുവിടുന്നതാണ് വൈപ്പാര്‍ ലിങ്ക്. ഒരു നിമിഷ തീരുമാനം മതി വെള്ളം മല കടക്കും. ടണല്‍ തീര്‍ന്നു. ഡാം തീര്‍ന്നു. കേരളത്തില്‍ 4300 ഹെക്ടര്‍ കാടു മുങ്ങും. വെള്ളവും കറണ്ടും തമിഴ്നാടിന്. പമ്പ ഉണങ്ങും. ലോകപ്രശസ്ത അധ്യാത്മിക സമ്മേളനങ്ങള്‍ നടക്കുന്ന പമ്പാ മണല്‍പ്പുറം ചരിത്രമാകും. കുട്ടനാടും നശിക്കും. ശബരിമലയ്ക്കും ഭീഷണിയാണ്. ആരും ചര്‍ച്ചപോലും ചെയ്യുന്നില്ല. അതിരപ്പിള്ളിയില്‍ 130 ഹെക്ടര്‍ മുങ്ങും. പെരിങ്ങല്‍കുത്ത് വൈദ്യുതിനിലയം പുറത്തുവിടുന്ന വെള്ളമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടമെന്നത് ആര്‍ക്കറിയാം?
എന്തുപറഞ്ഞാലും വെള്ളമെവിടെ എന്ന ചോദ്യം അവശേഷിക്കുന്നു. ഒറ്റമഴക്ക് വെറുതെ ഒഴുകിപ്പോകുന്ന വെള്ളം കണ്ടിട്ട് വിദേശിയായ ഒരു എന്‍ജിനീയറുടെ കമന്റ്. Kerala has not changed from the ‘mad’ comments of Vivekananda.
(കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച സിവില്‍ എഞ്ചിനിയറും പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: