മഹാരാജാസില്‍ തുടങ്ങുന്നതാണ് അച്യുതന് മാഷുമായുള്ള എന്റെ ബന്ധം. കോളജില്‍ എന്റെ മലയാള അധ്യാപകനായിരുന്നു. വകുപ്പുമേധാവി അന്ന് പ്രശസ്ത നിരൂപകന് പ്രൊഫ. എം. കൃഷ്ണന് നായര്‍. രണ്ടാം നിരയില്‍ ഡോ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ടിആര്‍ തുടങ്ങിയവര്‍. കഴിവുറ്റ മൂന്നാംനിരയും ഉണ്ടായിരുന്നു. അധ്യാപനവും വായനയും എഴുത്തുമൊക്കെയായി വളരെ സജീവമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ അച്യുതന്മാഷിനോട് ചേര്ന്നുനില്ക്കുന്നു.
മലയാളത്തിലും ഇംഗ്ലീഷിലും അക്കാലത്ത് പുറത്തുവന്നിരുന്ന പുസ്തകങ്ങളില്‍ പലതും അച്യുതന്‍മാഷ് വായിച്ചിരുന്നു. ഇതുവഴി എഴുത്തുകാര്‍ക്കും നിരൂപകര്‍ക്കും സാഹിതീയമായ ദിശാബോധം നല്കാന് മാഷിന് കഴിഞ്ഞു. അക്കാലത്ത് എഴുതിതുടങ്ങിയ പലരുടെയും പ്രതിഭയെ മുന്‍കൂട്ടി കാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഭാവുകത്വ പരിണാമങ്ങളെ തിരിച്ചറിയുന്നതില്‍ അദ്ദേഹം ഏറെ മുന്നിലായിരുന്നു. ഒ.വി. വിജയന്, മാധവിക്കുട്ടി തുടങ്ങിയവരെ നിരൂപകശ്രദ്ധയില്‍ കൊണ്ടുവന്നത് അച്യുതന് മാഷാണ്. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവല്‍ ആകാശവാണിയിലൂടെ ആദ്യം നിരൂപണം ചെയ്തത് അച്യുതന്മാഷായിരുന്നുവെന്ന് ഇന്ന് പലര്‍ക്കും അറിയണമെന്നില്ല.
സാഹിത്യത്തിന്റെ മേഖലയില്‍ കാലത്തോടൊപ്പം സഞ്ചരിക്കുന്നതായിരുന്നു മാഷിന്റെ മനസ്സ്. ഇതുകൊണ്ടുതന്നെ എഴുത്തില്‍ പുതുതലമുറയുടെപോലും കഴിവുകളെ തൊട്ടറിയാനും വിളിച്ചുപറയാനും കഴിഞ്ഞു. പില്ക്കാലത്ത് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കവിതകൡലെ മൂല്യം തിരിച്ചറിഞ്ഞത് മാഷായിരുന്നു.
വായനയിലും എഴുത്തിലും ഒരുപോലെ വ്യാപരിക്കുന്ന മനസ്സായിരുന്നു അച്യുതന്മാഷിന്റേത്. ഇതുവഴി ഈടുറ്റ നിരവധി ഗ്രന്ഥങ്ങള്‍ മലയാളഭാഷയ്ക്ക് ലഭിച്ചു. പാശ്ചാത്യ സാഹിത്യദര്‍ശനം, ചെറുകഥ ഇന്നലെ ഇന്ന്, മലയാള സാഹിത്യവും സ്വാതന്ത്ര്യസമരവും തുടങ്ങിയവ ഇതില്‍പ്പെടുന്നു. അദ്ദേഹം എഴുതിയില്ലായിരുന്നുവെങ്കില്‍ മലയാളം ബിഎ, എംഎ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നുപോലും പറയാവുന്നതാണ്. അറേബ്യന്‍ ക്ലാസിക്കായ ആയിരത്തൊന്ന് രാവുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മാഷായിരുന്നു.
മഹാരാജാസിലെ പഠനനാളുകള്‍ മുതല്‍ തുടങ്ങുന്ന ദീര്‍ഘകാല ബന്ധമാണ് എനിക്ക് മാഷുമായുള്ളത്. മാഷ് വര്‍ഷങ്ങളോളം സമസ്ത കേരള സാഹിത്യപരിഷത്തിന്റെ അധ്യക്ഷനായിരുന്നു. ഞാന്‍ സെക്രട്ടറിയും. അപ്പോഴൊക്കെ ഗുരുശിഷ്യബന്ധത്തിന്റെ സ്നേഹ ബഹുമാനങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ വേര്‍പാട് വലിയ ദുഃഖമുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: