തിരുവനന്തപുരം: മഹിജയ്ക്കും കൂട്ടര്‍ക്കും എതിരായ പോലീസ് നടപടിയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാന്‍ ഇവര്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വ്യക്തമാക്കി ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് പോലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മഹിജയും കൂട്ടരും ഡിജിപിയുടെ മുറിക്കു പുറത്ത് സമരമിരിക്കാന്‍ ഗൂഢാലോചന നടത്തിയശേഷമാണ് എത്തിയത്. എസ്യുസിഐ പ്രവര്‍ത്തകരും കെ.എം. ഷാജഹാനും അടക്കമുള്ളവരാണ് സമരപരിപാടി ആസൂത്രണം ചെയ്തത്. വിവരം മുന്‍കൂട്ടി മനസ്സിലാക്കിയ പോലീസ് ഡിജിപിയുടെ ഓഫീസിന് വളരെ മുന്നില്‍വച്ച് സംഘത്തെ തടഞ്ഞു. തുടര്‍ന്ന് അറസ്റ്റുചെയ്ത് മാറ്റുകയായിരുന്നു. മഹിജയെയും ബന്ധു ശ്രീജിത്തിനെയും പോലീസ് ചവിട്ടി വീഴ്ത്തിയെന്നും വലിച്ചിഴച്ചെന്നുമുള്ള ആരോപണങ്ങള്‍ ഐജി തള്ളി. സംഭവം കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പോലീസ് നടപടിയില്‍ മഹിജയ്ക്കോ ശ്രീജിത്തിനോ മുറിവോ ചതവോ ഉണ്ടായിട്ടില്ലെന്ന പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. കെ.എം. ഷാജഹാന്, തോക്കുസ്വാമി എന്ന ഹിമവല്‍ഭദ്രാനന്ദ, എസ്യുസിഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവരാണ് ഗൂഢാലോചന നടത്തിയത്. ഷാജര്‍ഖാനാണ് മഹിജയ്ക്കും ബന്ധുക്കള്‍ക്കും ടൂറിസ്റ്റ്ഹോമില്‍ താമസസൗകര്യം ഒരുക്കിയത്. ഇയാളും അവരോടൊപ്പം അവിടെ താമസിച്ചു. ജിഷ്ണുസംഭവത്തില് പോലീസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗം അടങ്ങുന്ന എസ്യുസിഐ മുഖപത്രം മുറിയില്‍ നിന്ന് ലഭിച്ചു. ഷാജര്‍ഖാനും ജിഷ്ണുവിന്റെ ബന്ധുക്കളുമായി ഇതിനുമുമ്പുള്ള ദിവസങ്ങളില്‍ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും തെളിവ് ലഭിച്ചു.
സംഭവദിവസം ആറുപേര്‍ക്ക് ഡിജിപിയെ കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മറ്റ് അഞ്ചുപേര്‍ കൂടെയില്ലാതെ തങ്ങള്‍ വരില്ലെന്ന് അവര്‍ വാശിപിടിച്ചു. ഹിമവല്‍ ഭദ്രാനന്ദയെ സ്ഥലത്തു നിന്ന് മാറ്റാനുള്ള പോലീസ് ശ്രമത്തെ അവര്‍ തടഞ്ഞു. അറസ്റ്റു ചെയ്ത് നീക്കിയ ഷാജര്‍ഖാനും കൂട്ടരും മഹിജയെയും ബന്ധുക്കളെയും വിട്ടയയ്ക്കാതെ പൂജപ്പുര സ്റ്റേഷനില്‍ നിന്ന് പോകില്ലെന്ന നിലപാടെടുത്തു. മടങ്ങാന്‍ പോലീസ് പല തവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്നതിനാലാണ് ഉച്ചയ്ക്ക് ഒന്നരയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹിജയും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് വരുന്നതുള്‍പ്പെടെയുള്ള എല്ലാ ദൃശ്യങ്ങളും പോലീസ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. അതും ടിവി ചാനലുകളിലെ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പോലീസ് മഹിജയോടും കൂട്ടരോടും അതിക്രമം കാണിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഐജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: