ലാ റോസീല്ഡ: മാഡ്രിഡ് ഡെര്‍ബിയില്‍ റയലും അത്ലറ്റികോയും സമനിലയില്‍ പിരിഞ്ഞപ്പോള്‍ മെസ്സിയും നെയ്മറും സുവാരസും ഉള്‍പ്പെടുന്ന ബാഴ്സലോണ ഏറെ ആഹ്ലാദിച്ചു. കാരണം ദുര്‍ബലരായ മലാഗയെ കീഴടക്കിയാല്‍ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു.
എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍ ലാ ലീഗയിലെ ഇത്തിരിക്കുഞ്ഞന്മാരായ മലാഗയില്‍ ബാഴ്സലോണക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ ആ സ്വപ്നങ്ങള്‍ പൂവണിഞ്ഞില്ല. നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മെസ്സിയും കൂട്ടരും മലാഗയോട് പരാജയപ്പെട്ടത്. ബാഴ്സ പരാജയപ്പെട്ടതോടെ റയലിന് ലീഡ് മൂന്ന് പോയിന്റായി ഉയര്‍ത്താനുമായി. 30 കളികളില്‍ നിന്ന് റയലിന് 72 പോയിന്റാണുള്ളത്. ഒരു കളി കൂടുതല്‍ കളിച്ച ബാഴ്സലോണക്ക് 31 കളികളില്‍ നിന്ന് 69 പോയിന്റും. 62 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് മൂന്നാമത്.
മത്സരത്തില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ബാഴ്സലോണയ്ക്ക് തിരിച്ചടിയായി. 65-ാം മിനിറ്റിലായിരുന്നു നെയ്മറിന് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പുകാര്‍ഡും ലഭിച്ചത്. കിട്ടിയ അവസരങ്ങള്‍ തുലച്ചു കളഞ്ഞതാണ് ബാഴ്സക്ക് ഇരുട്ടടിയായത്.
ബാഴ്സയുടെ മുന്‍ താരമായ സാന്ഡ്രാ റാമിറസും ജോണിയുമാണ് മലാഗയുടെ ഗോള്‍ നേടിയത്. 32-ാം മിനിറ്റില്‍ സാന്‍ഡ്രോ റാമിറസാണ് തന്റെ മുന്‍ ടീമിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ജെറെമി മാത്യുവിന്റെ ഓഫ്സൈഡ് കെണി സമര്‍ത്ഥമായി മറികടന്നാണ് സാന്‍ഡ്രോ റാമിറെസ് മലാഗക്കു ലീഡ് സമ്മാനിച്ചത്. ഈ ഗോളിന് ആദ്യ പകുതിയില്‍ മലാഗ മുന്നിട്ടുനിന്നു. പിന്നീട് 90-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ പിറന്നത്. അതിവേഗത്തില്‍ നടത്തിയ പ്രത്യാക്രണത്തിനൊടുവില് ജോണി റോഡ്രിഗസാണ് ലക്ഷ്യം കണ്ടത്.
മറ്റ് മത്സരങ്ങളില്‍ സെവിയ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഡി പോര്ട്ടീവോയെയും എസ്പാനിയോള്‍ 1-0ന് അലാവസിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: