ആലപ്പുഴ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസരംഗത്തെ ഹിന്ദു വിവേചനം അവസാനിപ്പിക്കുക, ഹിന്ദുസമാജത്തെ ഭിന്നിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ക്ഷേത്രഭരണം ഭക്തജനങ്ങള്‍ക്ക് തിരിച്ചുനല്‍കുക, സമഗ്ര ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കുക, പാട്ടക്കലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക, ശബരിമല വിശ്വാസത്തെ തകര്‍ക്കുന്ന അര്‍ത്തുങ്കല്‍ വെളുത്തച്ഛന്‍ കെട്ടുകഥ അവസാനിപ്പിക്കുക, സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുക, ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര ഭൂമിയിലെയും, പമ്പാ മണപ്പുറത്തെയും മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി.
പ്രതിനിധി സമ്മേളനത്തിന്റെ സമാപന സഭയില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളും മുസ്ളീം മത മൗലിക വാദികളും ദേശിയതയ്ക്കെതിരെ യോജിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ് സ്വാഗതവും, സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: