കൃഷ്ണകുമാര്‍. എസ്
വിഴിഞ്ഞം: നൂറ് കണക്കിന് പേര്‍ക്ക് ഉപയോഗ പ്രദമായിരുന്ന കോട്ടുകാല്‍ പഞ്ചായത്തിലെ വലിയതോട് നശീകരണത്തിന്റെ വക്കില്‍ . കോട്ടുകാല്‍ പഞ്ചായത്തിന്റെ ഭൂരിഭാഗം വാര്‍ഡുകളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് വലിയതോട് ഒഴുകിയിരുന്നത്.പ്രദേശ വാസികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന തോടിന്റെ ദയനീയ അവസ്ഥ പരിഹരിക്കാന്‍ അധികാരികള്‍ കണ്ണു തുറക്കുന്നില്ല എന്നതാണു ഏറെ ദു:ഖകരം.
കോട്ടുകാല്‍ പഞ്ചായത്തിന്റെ ആരംഭമായ ആട്ടറമൂല നിന്നും വലിയ കൈവഴിയായി തുടങ്ങി അതിര്‍ത്തിയായ ചപ്പാത്ത് വഴി കരിച്ചല്‍ കായലിലാണ് വലിയ തോട് അവസാനിക്കുന്നത്. എന്നാല്‍ തോടിന്റെ പല ഭാഗങ്ങളിലും നീരൊഴുക്ക് നിലച്ച സ്ഥിതിയിലാണ്. കോട്ടുകാല്‍, കാഞ്ഞിരംകുളം, അതിയന്നൂര്‍, ബാലരാമപുരം, വെങ്ങാനൂര്‍ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും വിഴിഞ്ഞം നഗരസഭാ പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നത് ഈ തോടുമായി ബന്ധപ്പെട്ട ജലസംഭരണികളില്‍ നിന്നാണ്. ഈ പ്രദേശങ്ങള്‍ കൂടാതെ കോവളം ഉള്‍പ്പെടെയുള്ള ടൂറിസം മേഖലകളിലെ ഹോട്ടലുകളിലേക്കും ജില്ലയുടെ മറ്റ് പല മേഖലകളിലേക്കും ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നത് ഈ തോട്ടില്‍ നിന്നാണ്. ഇതിനോട് അനുബന്ധിച്ചാണ് വാട്ടര്‍ അതോറിട്ടിയുടെ അതിയന്നൂര്‍, കോട്ടുകാല്‍ എന്നീ ഡിവിഷനുകള്‍ക്ക് കീഴില്‍ വരുന്ന പുലിയൂര്‍ക്കോണം,പുത്തളം, കൊല്ലകോണം, കുഴിവിളകോണം, ചപ്പാത്ത് എന്നിവിടങ്ങളിലെ പ്രധാന ജലസംഭരണികളുള്ളത്.
ഏതാനും മാസങ്ങള്‍ മുന്‍പ് ഈ ജലസ്രോതസ്സില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചത് രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ എതിര്‍പ്പിന് കാരണമായിരുന്നു. പൊതു ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം തോട്ടില്‍ നിന്ന് വെള്ളം ശേഖരിച്ച് പബ്ലിക് ലാബില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഈ ജലം കുടിക്കാനോ കുളിക്കാനോ ഉപയോഗയോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. പ്രസ്തുത റിപ്പോര്‍ട്ടിന് ശേഷവും കുടിവെള്ള വിതരണത്തിനായി യാതൊരു ശുദ്ധീകരണ നടപടികളും സ്വീകരിച്ചിട്ടില്ല . അമിതമായ അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമായിട്ടും ആകെ നടക്കുന്നത് ബ്ലീച്ചിംഗ് പൗഡര്‍ ശുചീകരണം മാത്രം.
പഞ്ചായത്തിലെ തൊഴിലുറപ്പ് പണിയില്‍ ഉള്‍പ്പെടുത്തി ലക്ഷക്കണക്കിന് രൂപ തോടിന്റെ നവീകരണത്തിനായി ചിലവാക്കിയിരുന്നു. അനധികൃത മണലൂറ്റും കരയിടിച്ചുള്ള മണല്‍വാരലുമാണ് ഈ ജലസ്രോതസിന്റെ നാശത്തിന്റെ പ്രധാന കാരണമായി മാറിയത്. തുടര്‍ച്ചയായ മണല്‍ വാരല്‍ കാരണം നദിയുടെ പാര്‍ശ്വഭാഗങ്ങളിലുള്ള പമ്പ് ഹൗസുകള്‍ പലതും അപകടാവസ്ഥയിലാണ്. ഇതുമായി ബന്ധപ്പെട്ട പാലങ്ങളില്‍ ഭൂരിഭാഗവും ഏത് നിമിഷവും നിലം പൊത്തുന്ന സ്ഥിതിയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: