ന്യൂദല്‍ഹി: പിണറായി വിജയന്റെ ഭരണത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ക്കും രക്ഷയില്ലാതായെന്ന് ആര്‍എസ്എസ് കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്. സിപിഎമ്മുകാരായിട്ടും ജിഷ്ണു പ്രണോയിയുടെ അമ്മക്കും കുടുംബാംഗങ്ങള്‍ക്കും പിണറായിയുടെ പോലീസ് നല്‍കിയത് ക്രൂരമര്‍ദ്ദനമാണ്. കേരളത്തിലെ മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ സംഘടിപ്പിച്ച മലയാളി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജിഷ്ണുവിന്റെ അമ്മ മഹിജ എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നു. ജിഷ്ണു പിണറായി വിജയന്റെ ആരാധകനും. എന്നിട്ടും കുടുംബത്തിന് ഇടത് ഭരണത്തില്‍ നീതി ലഭിച്ചില്ല. പ്രതിസ്ഥാനത്തുള്ള കൃഷ്ണദാസിന്റെ പണക്കൊഴുപ്പാണ് കാരണം. മുതലാളിമാരുടെ പണത്തിന് വേണ്ടി കൂടെ നില്‍ക്കുന്നവരെ ഒറ്റുന്ന ദയനീയാവസ്ഥയില്‍ സിപിഎം എത്തിച്ചേര്‍ന്നു. ഇത് കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യമടുത്തതിന്റെ സൂചനയാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ആണ് ഇതുവരെ മാര്‍ക്സിസ്റ്റുകാര്‍ക്കെതിരെ പ്രക്ഷോഭം നയിച്ചിരുന്നത്. ഇപ്പോള്‍ മാര്ക്സിറ്റുകാര്ക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
ദല്‍ഹിയില്‍ സമാധാനത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വക്താക്കളായി അഭിനയിക്കുന്ന ഇടത്പക്ഷത്തിന്റെ യഥാര്‍ത്ഥ മുഖമാണ് കേരളത്തിലേതെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന് സെക്രട്ടറി മോണിക്ക അറോറ പറഞ്ഞു. രാജ്യദ്രോഹികളുടെയും ഭീകരരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം തങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തില്‍ മറ്റുള്ളവര്‍ക്ക് ഇത് നിഷേധിക്കുന്നു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന പരിപാടിയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സെക്രട്ടറി ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. സുധീഷ് സ്വാഗതവും പ്രഭാകരന് നന്ദിയും പറഞ്ഞു. ദല്‍ഹി പ്രാന്ത കാര്യവാഹ് ഭരത്ഭൂഷണ്, കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, കണ്ണൂര്‍ ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍, അഡ്വ.കൈലാസ്നാഥ പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ സന്തോഷിന്റെ മകള്‍ വിസ്മയ, പയ്യന്നൂരിലെ രാമചന്ദ്രന്റെ മക്കളായ ദേവദത്ത്, ദേവാംഗന, ഭാര്യ രജനി, പിണറായിയിലെ രമിതിന്റെ അമ്മയും ഉത്തമന്റെ ഭാര്യയുമായ നാരായണി എന്നിവരുള്‍പ്പെടെ ഇരുപതോളം പേര് കണ്ണൂരില്‍ നിന്ന് പരിപാടിയില്‍ സംബന്ധിച്ചു. യോഗക്ഷേമം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃസംഗമവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: