തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് സമീപമുള്ള വീടിനുള്ളില്‍ ദമ്പതികളടക്കം നാലു പേര് കൊല്ലപ്പെട്ട നിലയില്‍. മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിലാക്കിയ നിലയിലുമാണ്. പകുതി കത്തിയ നിലയില്‍ കാണപ്പെട്ട ഒരു ഡമ്മിയും കണ്ടെത്തി. ഇത് മരണസംഖ്യ തിട്ടപ്പെടുത്തുന്നതില്‍ ആദ്യമണിക്കൂറില്‍ പോലീസിനെ ആശയക്കുഴപ്പത്തിലാക്കി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ റിട്ട. ആര്‍എംഒ ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് മാര്‍ത്താണ്ഡം നേശമണി കോളേജിലെ റിട്ട. പ്രഫസര്‍ രാജതങ്കം (60), ദമ്പതികളുടെ മകള്‍ കാരളിന് (25), ബന്ധുവായ ലളിത (70) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. ചൈനയില്‍ എംബിബിഎസിന് പഠിക്കുന്ന കാരളിന് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകന് കേദല്‍ ജീന്‍സണ്‍ രാജ് (30) ഒളിവിലാണ്.
നാലു ദിവസത്തിലധികം പഴക്കമുള്ളവയാണ് മൂന്നു മൃതദേഹങ്ങള്‍. ലളിതയുടെ മൃതശരീരത്തിന് ഒരുദിവസത്തെ പഴക്കമേയുള്ളൂ. പല ദിവസങ്ങളിലായാണ് കൊല നടന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ 12 നും ഒന്നിനും ഇടയ്ക്ക് ഡോക്ടറുടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അടുത്ത വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിന് വിവരം കൈമാറി. ഡിജിപി ലോക്നാഥ് ബെഹ്റ, ഐജി മനോജ് എബ്രഹാം ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദേ്യാഗസ്ഥര്‍ കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
വീട്ടിലെ അഞ്ചുപേരും മരിച്ചെന്ന് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഒളിവില്‍പോയ കേഡല്‍ ജീന്‍സണ്‍ രാജ് തന്റെ രൂപസാദൃശ്യമുള്ള ഡമ്മി ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് അനുമാനിക്കുന്നു. ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടതിന് പുറമെ റെയില്‍വെ സ്റ്റേഷനിലും വിമാനത്താവളത്തിലും പോലീസ് നിരീക്ഷണം കര്‍ശനമാക്കി. ഫിലിപ്പൈന്‍സില്‍ എംബിബിഎസ് പഠനത്തിനും ഓസ്ട്രേലിയയില്‍ എന്‍ജിനീയറിങ് പഠനത്തിനും വീട്ടുകാര്‍ അയച്ചെങ്കിലും കേഡല്‍ പഠനം പൂര്‍ത്തിയാക്കിയില്ല.
സ്വന്തമായി ഗെയിം സെര്‍ച്ച് എഞ്ചിന് വികസിപ്പിച്ച് ഇതിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: