തിരുവനന്തപുരം: മഹിജയുടെ ബന്ധു ശ്രീജിത്തിനെ സര്‍ക്കാര്‍ കയ്യിലെടുത്തതോടെ ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന സമരം അവസാനിച്ചു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, സ്റ്റേറ്റ് അറ്റോര്‍ണി എ.വി സോഹന്‍ എന്നിവരോടൊപ്പം നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ ശക്തമായ ഇടപെടലും കൂടിയായതോടെ അടിയുറച്ച സിപിഎം കുടുംബം സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
സിപിഎം കുടുംബം തന്നെ പാര്‍ട്ടിക്ക് എതിരെ തിരിയുന്നത് സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കുമെന്ന അവസ്ഥ വന്നതോടെയാണ് ശക്തമായ ഇടപെടലുകള്‍ ഉണ്ടായത്. കോണ്‍ഗ്രസ്സിന്റെ വനിതാ നേതാക്കള്‍ ഉപവാസം ആരംഭിക്കുകയും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാസുരേന്ദ്രന് ഇന്ന് നിരാഹാര സമരത്തിന് തയ്യാറായതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. അതോടെയാണ് സര്‍ക്കാര്‍ വഴങ്ങാന്‍ തീരുമാനിച്ചത്. രാവിലെ കാനം രാജേന്ദ്രന് വഴി സിപിഎം തന്നെ അനുരഞ്ജനത്തിന് വഴി ഒരുക്കി. ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്തിനെ കയ്യിലെടുത്തു. പാര്‍ട്ടി നേതൃത്വത്തിന്റെ ശക്തമായ ഇടപെടലില്‍ ശ്രീജിത് വഴങ്ങി. ആദ്യം വഴങ്ങാതിരുന്ന മഹിജയെ ശ്രീജിത്ത് തന്നെ അനുനയിപ്പിച്ചു. കൂടാതെഎം.വി.ജയരാജന് നേരിട്ടും മുഖ്യമന്ത്രി ഫോണിലൂടെയും മഹിജയുമായി സംസാരിച്ചു. ഇതോടെയാണ് ചര്‍ച്ചയില്‍ തീരുമാനമായത്.
വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാനെ തള്ളിപറയണമെന്ന ഒറ്റകാര്യം മാത്രമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനെതുടര്‍ന്നാണ് ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ തെറ്റാണെന്ന് ശ്രീജിത്ത് പറഞ്ഞത്. ഷാജഹാനും കുടുംബവുമാണ് തങ്ങള്‍ക്ക് തിരുവനന്തപുരത്ത് താമസം ഒരുക്കി തന്നത്. എന്നാല്‍ ഷാജഹാനും തോക്ക് സ്വാമിയും എങ്ങനെ തങ്ങളുടെ കൂട്ടത്തില്‍ വന്നുവെന്ന് അറിയില്ല എന്നാണ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ അനുവാദം വാങ്ങിയാണ് താന്‍ ഡിജിപിയെ കാണാനെത്തിയതെന്ന് തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കെ.എം.ഷാജഹാന് ഒറ്റയ്ക്ക് ഗൂഢാലോചന നടത്തിയെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: