കാട്ടാക്കട: എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രുദ്ര എന്ന നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തില്‍ മാതാവിന് നഷ്ടപരിഹാരം നല്കാന് ഭരണാനുമതി. സംസ്ഥാന യുവജന കമ്മീഷന് ഉത്തരവ് പ്രകാരം മാതാവ് രമ്യ സുരേഷിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. 2016 ജൂലൈ 10 നാണ് എസ്എറ്റിയില്‍ ചികിത്സയ്ക്കിടെ മാറനല്ലൂര്‍ വിലങ്ങറത്തല കിഴക്കുംകര വീട്ടില്‍ രമ്യ- സുരേഷ് ദമ്പതികളുടെ മകള്‍ രുദ്ര മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചികിത്സാപിഴവാണ് മരണകാരണമെന്നും കാണിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ്, സംസ്ഥാന യുവജന കമ്മീഷന് എന്നിവര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് സംസ്ഥാന യുവജനകമ്മീഷന് രുദ്രയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും വിശദ അന്വേഷണം നടത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദ റിപ്പോര്‍ട്ട് ആശുപത്രി അധികൃതരില്‍ നിന്നും അന്വേഷണ ഉേദ്യാഗസ്ഥരില്‍ നിന്നും വാങ്ങി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ രുദ്രയുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് 2016 ആഗസ്റ്റ് 31 ന് യുവജനകമ്മീഷന് ഉത്തരവിട്ടിരുന്നു. ഇതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്. രുദ്രയുടെ മരണത്തെ സംബന്ധിച്ച് വീണ്ടും അന്വേഷിക്കുവാനും കുറ്റക്കാരെന്നു കണ്ടെത്തുന്നവരില്‍ നിന്നും ഇപ്പോള്‍ നല്കുന്ന രണ്ടു ലക്ഷം രൂപ ഈടാക്കുവാനും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: