തിരുവനന്തപുരം: ജനകീയ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനുമായില്ല. ചര്‍ച്ചക്കില്ലെന്ന ധാര്‍ഷ്ട്യവുമായി നിന്ന പിണറായി മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി.
സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതോടെ പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ തുടര്‍ന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാരം തുടര്‍ന്ന അമ്മ മഹിജ അമ്മാവന് ശ്രീജിത് എന്നിവരും മറ്റു കുടുംബാംഗങ്ങളുമായാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്, പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന് എന്നിവര്‍ എത്തിയശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ജിഷ്ണുവിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്.
കേസ് കൈകാര്യം ചെയ്യുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, സ്റ്റേറ്റ് അറ്റോര്‍ണി എ.വി സോഹന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് എം.എസ് ഷര്‍മദ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. മഹിജയ്ക്കു വേണ്ടി ബന്ധു ശോഭയും സഹോദരന് ശ്രീജിത്തും ചര്‍ച്ചയില്‍ പങ്കെടുത്തു. പത്ത് നിബന്ധനകളിലാണ് സമരം അവസാനിപ്പിച്ചത്. സ്വകാര്യ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കും, അന്വേഷണ ഉദ്യോഗസ്ഥനെ നിലനിര്‍ത്തി സംഘം വിപുലപ്പെടുത്തും, ശേഷിക്കുന്ന പ്രതികളെ ഉടന്‍ പിടികൂടും, ആക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും, കെ.എം.ഷാജഹാനെയും തോക്കും സ്വാമിയെയും ഒഴികെയുള്ളവരെ വെറുതെ വിടും, മുഖ്യമന്ത്രിയുമായി കുടുംബത്തിലെ ആറംഗങ്ങള്‍ക്ക് നേരില്‍ കണ്ട് ചര്‍ച്ച നടത്താം തുടങ്ങിയ നിബന്ധനകളിലാണ് സമരം അവസാനിപ്പിച്ചത്.
ചര്‍ച്ചയാരംഭിച്ച് ഒന്നരമണിക്കൂറിനു ശേഷമാണ് ഒത്തുതീര്പ്പുധാരണ തെളിഞ്ഞത്. അപ്പപ്പോഴുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ധരിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒത്തുതീര്‍പ്പുശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മഹിജയെ സന്ദര്‍ശിക്കുകയും ആവശ്യങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിനിടയില്‍ സിപിഎം കേന്ദ്രനേതൃത്വവും സമരം അവസാനിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ഉച്ചയോടെ കേസിലെ മൂന്നാം പ്രതി ശക്തവേലിനെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അനുരഞ്ജന ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങിയത്.
മുഖ്യമന്ത്രി, മഹിജയും ശ്രീജിത്തുമായി ഫോണില്‍ സംസാരിച്ച് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. അത് രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് അറ്റോര്‍ണി എ.വി സോഹന്‍ നിരാഹരത്തിലായിരുന്ന ജിഷ്ണുവിന്റെ അനുജത്തി അവിഷ്ണയുമായി ഫോണില്‍ സംസാരിച്ചശേഷമാണ് സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: