തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് സമീപമുള്ള വീടിനുള്ളില്‍ ദമ്പതികളടക്കം നാലു പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന ഡോക്ടറുടെ മകന് കേഡല്‍ ജീന്‍സണ്‍ രാജയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സമീപ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ഇ ബൈജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസാണ് അന്വേഷണം നടത്തുന്നത്. വീട്ടില്‍നിന്ന് ലഭിച്ച നാലു മൊബൈല്‍ ഫോണുകളും ഒരു കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പോലീസ് പരിശോധിക്കുകയാണ്.
ഇന്നലെയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ റിട്ട. ആര്‍എംഒ ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് മാര്‍ത്താണ്ഡം നേശമണി കോളേജിലെ റിട്ട. പ്രഫസര്‍ രാജതങ്കം (60), ദമ്പതികളുടെ മകള്‍ കാരളിന് (25), ബന്ധുവായ ലളിത (70) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. ചൈനയില്‍ എംബിബിഎസിന് പഠിക്കുന്ന കാരളിന് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
നാലു ദിവസത്തിലധികം പഴക്കമുള്ളവയാണ് മൂന്നു മൃതദേഹങ്ങള്‍. ലളിതയുടെ മൃതശരീരത്തിന് ഒരുദിവസത്തെ പഴക്കമേയുള്ളൂ. പല ദിവസങ്ങളിലായാണ് കൊല നടന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ 12 നും ഒന്നിനും ഇടയ്ക്ക് ഡോക്ടറുടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അടുത്ത വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിന് വിവരം കൈമാറി. ഡിജിപി ലോക്നാഥ് ബെഹ്റ, ഐജി മനോജ് എബ്രഹാം ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദേ്യാഗസ്ഥര്‍ കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടതിന് പുറമെ റെയില്‍വെ സ്റ്റേഷനിലും വിമാനത്താവളത്തിലും പോലീസ് നിരീക്ഷണം കര്‍ശനമാക്കി. ഫിലിപ്പൈന്‍സില്‍ എംബിബിഎസ് പഠനത്തിനും ഓസ്ട്രേലിയയില്‍ എന്‍ജിനീയറിങ് പഠനത്തിനും വീട്ടുകാര്‍ അയച്ചെങ്കിലും കേഡല്‍ പഠനം പൂര്‍ത്തിയാക്കിയില്ല. സ്വന്തമായി ഗെയിം സെര്‍ച്ച് എഞ്ചിന് വികസിപ്പിച്ച് ഇതിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: