ന്യൂദല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് പരിഗണിക്കുന്നത് നീട്ടിവെയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. കേസ് ഇന്നുതന്നെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
രാവിലെ കേസ് കോടതി പരിഗണിച്ചപ്പോള്‍ കേരളത്തിന്റെ അഭിഭാഷകന് കേസ് പരിഗണിക്കുന്നത് ഏതാനും ദിവസത്തേയ്ക്ക് കൂടി നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന് ബോധിപ്പിച്ചു.
കോടതി ആവശ്യപ്പെട്ട പ്രകാരം അധിക സത്യവാങ്മൂലം നല്കാന് സാവകാശം വേണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു. എന്നാല്‍ ചീഫ് സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ദില്ലിയിലെത്തിയിട്ടും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ലെന്നും, കേസ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സെന്‍കുമാറിന്റെ അഭിഭാഷകന് ആരോപിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി കേസ് ഇന്നു തന്നെ പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കാനായി മാറ്റി.
പോലീസ് മേധാവി സ്ഥാനത്തുനിന്നു സെന്‍കുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മിഷന്റെ നടപടികളുടെ സ്ഥിതി, സിബിസിഐഡി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്ഥിതി തുടങ്ങിയ കാര്യങ്ങളാണു സത്യവാങ്മൂലമായി നല്കാന് കോടതി ആവശ്യപ്പെട്ടത്.
ജിഷ കേസ് ഉള്‍പ്പെടെ ഏതൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണു മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നു വ്യക്തമാക്കുന്ന ഫയലുകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: