അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ഓട ശുചീകരണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. കരാറുകാരന്റെ ബില്‍ തടഞ്ഞതായി വിജിലന്‍സ്.
ഓട ശുചീകരണത്തിലെ ക്രമക്കേടുകളെ കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീര്‍ മന്ത്രി ജി. സുധാകരന് നല്കിയ പരാതിയെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പൊതുമരാമത്ത് വിജിലന്‍സ് അന്വേഷണം നടത്തിയത്. അമ്പലപ്പുഴ തിരുവല്ല റോഡിന്റെ ഇരുവശത്തുമായി കച്ചേരിമുക്ക് മുതല്‍ കിഴക്കേ നടവരെ ഓട ശുചീകരണത്തിനായി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എഴുപതിനായിരം രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ ഓട പിഡബ്ള്യുഡിയുടെ ഭാഗമാണെന്നും ഇതിന്റെ ശുചീകരണം തങ്ങളുടെ ചുമതലയാണെന്നും കാട്ടി പിഡബ്ല്യൂഡി രംഗത്തെത്തി. തുടര്‍ന്ന് ഓട ശുചീകരണത്തിനായി മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
ഓടയിലെ തടസങ്ങള്‍ നീക്കം ചെയ്യാനാണ് ഈ പണം അനുവദിച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഓടയുടെ സ്ലാബുകള്‍ നീക്കം ചെയ്യാതെ ശുചീകരണമെന്ന പേരില്‍ ജെസിബി ഉപയോഗിച്ച് ചില പ്രവര്‍ത്തികള്‍ ചെയ്യുകയായിരുന്നു.
മാലിന്യം നിറഞ്ഞ ഓട വീണ്ടും നിറഞ്ഞൊഴുകിയപ്പോള്‍ പ്രീ മണ്‍സൂണ്‍ എന്ന പേരില്‍ വീണ്ടും പിഡബ്ല്യൂഡി അഞ്ചു ലക്ഷം രൂപ അനുവദിച്ചു. കാര്യക്ഷമമായ ശുചീകരണം നടക്കാതെ വന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ഇതില്‍ ഇടപെട്ടപ്പോള്‍ പിഡബ്ള്യുഡി ഉദ്യോഗസ്ഥരും കരാറുകാരും പഞ്ചായത്തിന് ഉറപ്പ് നല്കി.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണി നടക്കാതെ വന്നതോടെയാണ് മന്ത്രിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം മൂന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്മാരടങ്ങുന്ന പൊതുമരാമത്ത വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം അമ്പലപ്പുഴയിലെത്തി മിന്നല്‍ പരിശോധന നടത്തി.
പരിശോധനയില്‍ പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതായി വിജിലന്‍സ് സംഘം അറിയിച്ചു. പരിശോധനക്ക് ശേഷം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ലാലുമായി കൂടിക്കാഴ്ച നടത്തി രേഖകള്‍ പരിശോധിച്ചു. കരാറുകാരന് നല്കിയ ബില്‍ പാസാക്കില്ലന്ന് വിജിലന്‍സ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറുമെന്നും സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: