മാവേലിക്കര: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളേജിനു നേര്‍ക്ക് എസ്എഫ്ഐ-ഡിവൈഎഫ്ഐക്കാര്‍ നടത്തിയ ആക്രമണത്തിനു പിന്നില്‍ കൃത്യമായ ആസുത്രണം. സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്ന ജനവികാരത്തെ വഴിമാറ്റിവിടുക എന്നതാണ് പ്രധാന ലക്ഷ്യം. തിരുവനന്തപുരം ലോ കോളേജ്, പാമ്പാടി നെഹ്റു കോളേജ് വിഷയങ്ങളില്‍ മാനേജ്മെന്റിനൊപ്പമായിരുന്നു എസ്എഫ്ഐയും സിപിഎമ്മും. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എസ്എഫ്ഐ ഒറ്റപ്പെട്ടു.
ഈ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ധാര്‍മ്മിക സമരത്തിന് പിന്തുണ നല്കിയ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളേജിന്റെ പ്രധാന ചുമതലക്കാരനാണ്. ഈ വൈരാഗ്യവും അതോടൊപ്പം എസ്എഫ്ഐയുടെ പൊയ്മുഖം വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കിയതിന്റെ ജാള്യത മറയ്ക്കാനുമായിരുന്നു മാര്‍ച്ചും അക്രമവും.
എസ്എഫ്ഐ സംസ്ഥാന നേതൃത്വം നേരിട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്, സെക്രട്ടറി എം. വിജിന്, ജില്ലാ പ്രസിഡന്റ് എം.എസ്. അരുണ്‍കുമാര്‍, ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേല്‍ എന്നിവരായിരുന്നു മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ഇവരുടെ നിര്‍ദ്ദേശാനുസരണമായിരുന്നു മാര്‍ച്ചിന്റെ ഓരോ ചലനങ്ങളും. ജില്ലയ്ക്ക് പുറത്തുനിന്ന് ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐക്കാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഇവരെ കോളേജിനു നേരെ ആക്രമണം നടത്താനായി പങ്കെടുപ്പിച്ചതാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
എസ്എഫ്ഐ നടത്തിയ ആക്രമണം സിപിഎമ്മിനുള്ളില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ആക്രമണത്തിനെതിരെ ഒരു വിഭാഗം ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചില നേതാക്കളുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എസ്എഫ്ഐയെ ഉപയോഗിക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിക്കുന്നു. കോളേജിനു നേരെയുള്ള ആക്രമണം വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.
എബിവിപി മാര്‍ച്ച് നടത്തി
മാവേലിക്കര: കട്ടച്ചിറ എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ എബിവിപി കോളേജിലേക്ക് മാര്‍ച്ച് നടത്തി. കോളേജിനു മുന്പില് വിദ്യാര്‍ത്ഥികളെ പോലീസ് തടഞ്ഞു. മാര്‍ച്ച് ജില്ലാ കണ്‍വീനര്‍ അഖില്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥിക്ക് നീതി ലഭിക്കും വരെ ശക്തമായ പോരാട്ടങ്ങള്‍ തുടരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എബിവിപി ജില്ലാ ജോ. കണ്‍വീനര്‍ എസ്.ഹരിഗോവിന്ദ് അറിയിച്ചു. ഹരീഷ്, രോഹിത്, മനു എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്കി. തുടര്‍ന്ന് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: