മാള: ഓരു ജല മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് പരിശീലന കേന്ദ്രമായും മല്‍സ്യങ്ങളുടെ ഉല്‍പ്പാദന വിപണന കേന്ദ്രമായും പ്രവര്‍ത്തിക്കുന്ന പൊയ്യ മത്സ്യഫാം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 1987 ല്‍ പ്രവര്‍ത്തനമാരംഭിച്ച പൊയ്യ അഡാക്ക് ഫാം ഇടക്കാലത്ത് ഏറെ മാറ്റങ്ങളുണ്ടായി. ആധുനിക മല്‍സ്യ കൃഷി രീതികളുമായി മുന്നോട്ട് പോകുന്ന ഫാമണാണ് പൂട്ടേണ്ട അവസ്ഥയിലെത്തിയത്.
നൂറ് ഏക്കര്‍ സ്ഥലം ഫാമിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്നിരിക്കെ ഇതിന്റെ ഇരുപത് ശതമാനമാണ് ഉപയോഗിക്കുന്നത്. പൊയ്യ ഫാമിന് യോജിച്ച രീതിയിലുള്ള മല്‍സ്യ കൃഷിയും അത് പരിപാലിക്കുന്നതിനുള്ള സാങ്കേതിക വിദഗ്ദരും കുറവായതു മൂലം ഫാമിലെ ഉല്‍പ്പാദനം കുറയുന്നു. അമ്പതോളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ 31 തൊഴിലാളികളാണുള്ളത്. ഇവിടെ നിന്നും തൊഴിലാളികളെ വര്‍ക്കല, തലശ്ശേരി എന്നിവിടങ്ങളിലേക്കൂ മാറ്റുന്നതാണ് കാരണം.
തൊഴിലാളികളെയും ജീവനക്കാരെയും അമിത ജോലി നല്കി മാനേജ്മെന്റ് പീഡിപ്പിക്കുന്നതായും പരാതി. എട്ടു മണിക്കൂര്‍ ജോലിയാണ് തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഈ മാസം ഒന്നു മുതല്‍ പൊയ്യ ഫാമില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ 9 മണിക്കൂര്‍ ഒരു ഷിഫ്റ്റും വൈകിട്ട് 5 മുതല്‍ പിറ്റേന്ന് രാവിലെ 8വരെ 15 മണിക്കൂര്‍ മറ്റൊരു ഷിഫ്റ്റുമായി മാനേജ്മെന്റ് ക്രമീകരിച്ചിരിക്കുന്നതായി തൊഴിലാളികളും ജീവനക്കാരും പറയുന്നു.
പൊയ്യ ഫാം നഷ്ടത്തിലാണെന്ന് പറഞ്ഞ് സ്വാകര്യ ഏജന്‍സിയെ ഏല്‍പ്പിച്ച് കൊടുക്കാനുള്ള നീക്കമാണെന്നും തൊഴിലാളികള്‍ പറയുന്നു. നിലവിലുള്ള തൊഴിലാളികളുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തി ഫാമിനെ ലാഭകരമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പകരം തൊഴിലാളികളുടെ ചുമലില്‍ കൂടുതല്‍ ജോലി ഭാരം കെട്ടി വയ്ക്കാന്‍ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കാന്‍ ഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കുന്നതിന് മാനേജ്മെന്റ് നടപടി എടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
വനാമി ചെമ്മീന്‍ ഇവിടെ ഉല്പ്പാദിപ്പിച്ചിരുന്നതാണ്. എന്നാല്‍ മാനേജ്മെന്റിന്റെ പിടിപ്പ് കേടു കൊണ്ട് അത് ഇല്ലാതായി. വനാമി ചെമ്മീന്‍ ഉല്‍പ്പാദനത്തിന് വേണ്ട വലിയ കുളം ഇവിടെ നിര്‍മ്മിക്കാത്തതു കാരണമാണ് ഉല്‍പ്പാദനം നിലച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇവിടെ നിന്നും കിട്ടിയ ലാഭം 77 ലക്ഷം രൂപയാണ്. ശരിയായി പരിപാലിച്ചാല്‍ കൂടുതല്‍ ലാഭമുണ്ടാകുമെന്നും ജനപ്രതിനിധികള്‍ ഇടപെട്ട് പൊയ്യ ഫിഷ് ഫാമിനെ രക്ഷിക്കുന്നതിന് നടപടി എടുക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: