സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും പിടിപ്പുകേടും മറച്ചുവയ്ക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി രക്ഷപ്പെടുകയെന്നത് പതിവ് കാഴ്ചയാണ്. കേരളത്തില്‍ അരിക്ഷാമത്തിന് കണ്ടുപിടിച്ച കാരണവും മറിച്ചല്ല. നോട്ടു മരവിപ്പിക്കലും ഭക്ഷ്യ സുരക്ഷാ പദ്ധതിയുമാണ് കേരളത്തിന് കെടുതിയുണ്ടാക്കിയതെന്ന് ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലും കുറ്റപ്പെടുത്തിയിട്ടുണ്ട്.
കേരളം ചെയ്യേണ്ടതെല്ലാം ചെയ്യുന്നു. കേന്ദ്രസര്‍ക്കാരാണ് കുഴപ്പമെന്നാണല്ലോ ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ കുറ്റപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ അരിവിഹിതം ഉയര്‍ത്താന്‍ സമ്മതിച്ചാല്‍ മാത്രമേ ഇന്നത്തെ അരിക്ഷാമത്തിന് പ്രതിവിധി കാണാന്‍ കഴിയൂ. ധനമന്ത്രി പറഞ്ഞത് പഴയ കാരണവന്മാരെപ്പോലെ തറവാട്ടിലെ പത്തായം കേന്ദ്രസര്‍ക്കാര്‍ പൂട്ടിവച്ചിരിക്കുകയാണ് എന്നായിരുന്നല്ലോ. എംടി ‘നാലുകെട്ടി’ല്‍ വിവരിക്കുന്നതുപോലെ, ‘വലിയമ്മാമ വീണ്ടും പറഞ്ഞു, ഒരു മണി നെല്ലും ഞാന്‍ തരില്ല. നിങ്ങളു പഠിക്കേ്വാന്ന് ഞാന്‍ ഒന്നു നോക്കട്ടെ…. നെല്ലളന്നിട്ടുകൊടുക്കുകയില്ലെന്നാണിപ്പോള് വാശി. പത്തായം പൂട്ടി താക്കോല്‍ അരയില്‍ തിരുകിയാണ് നടത്തം. വണ്ടിക്കാര്‍ക്ക് നെല്ല് വില്ക്കാന് പോകുന്നുണ്ടെന്നും കേട്ടു.’ ഈ നയമാണ് ഇപ്പോഴത്തെ റേഷന്‍ പ്രതിസന്ധിക്കു കാരണമെന്നും ഡോ. ഐസക്ക് വിവരിച്ചിരുന്നു.
കേരളത്തില്‍ സംഭരിക്കുന്ന നെല്ല് മില്ലുകള്‍ തിരിമറി ചെയ്യുന്നത് ഒഴിവാക്കാനായാല്‍ കേരളത്തില്‍ ലഭിക്കുന്ന അരിയുടെ ഗുണമേന്മ ഉയര്‍ത്താനാകും. നെല്ലു സംഭരണത്തിന് 700 കോടി രൂപ അനുവദിക്കുന്നു. പൊതുകമ്പോളത്തില്‍ ഫലപ്രദമായി ഇടപെടുന്നതിനുള്ള ധനസഹായമായി സിവില്‍ സപ്ലൈസ് കോര്പ്പറേഷന് 200 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡിന് 150കോടിരൂപയും ഹോര്‍ട്ടി കോര്‍പ്പിന് 30 കോടിരൂപയും വകയിരുത്തുന്നു എന്നും സഭയെ അറിയിച്ചതാണ്. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് കേന്ദ്രസര്‍ക്കാരിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓക്ഷനില്‍ പങ്കെടുത്ത് ഇതിനകം 1400 ടണ്‍ അരി വാങ്ങി കേരളത്തില്‍ 25 രൂപയ്ക്ക് ലഭ്യമാക്കിക്കഴിഞ്ഞു. ആവശ്യാനുസരണം ഈ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതാണെന്നും ധനമന്ത്രി വാഗ്ദാനം നല്‍കിയതാണ്.
എന്നാല്‍ വസ്തുത എന്താണ്? ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ക്കാവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ രണ്ടുമുന്നണി സര്‍ക്കാരുകളും പരാജയപ്പെട്ടു. മുന്‍ഗണനാ പട്ടികയും റേഷന്‍കാര്‍ഡുപോലും തയ്യാറാക്കിയിട്ടില്ല. കേന്ദ്രം അരി തരുന്ന കാര്യമവിടെ ഇരിക്കട്ടെ. കേരളത്തിലെ നെല്ലു സംഭരണത്തിന്റെ അവസ്ഥയെന്താണ്?
ഇന്ന് പാടശേഖരങ്ങളില്‍ നിന്നുള്ള നെല്ലെടുപ്പ് മുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. ആയിരക്കണക്കിന് ക്വിന്റല്‍ നെല്ലാണ് വിവിധ പാടശേഖരങ്ങളിലായി കെട്ടിക്കിടക്കുന്നത്. സംഭരിക്കാന്‍ സപ്ലൈക്കോ ചുമതലപ്പെടുത്തിയ സ്വകാര്യമില്ലുകാര്‍ നെല്ലിലെ ഈര്‍പ്പത്തിന്റെ പേരില്‍ വിട്ടുനില്‍ക്കുന്നതാണ് പ്രധാനകാരണം. വേനല്‍മഴ പെയ്ത് തുടങ്ങിയതോടെ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് എങ്ങനെയെങ്കിലും കയറിപ്പോയാല്‍ മതിയെന്ന ചിന്തയിലാണ് കര്‍ഷകര്‍. ഇത് മുതലെടുത്ത് മില്ലുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.
ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാര്‍ ആവശ്യപ്പെടുന്ന കിഴിവ് കൊടുക്കേണ്ട അവസ്ഥയിലാണിവര്‍. എന്നാല്‍ കര്‍ഷകരുടെ ഈ അവസ്ഥയിലും സംഭരണം തര്‍ക്കങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കൃഷിവകുപ്പോ, ജില്ലാ ഭരണകൂടങ്ങളോ ഇടപെടല്‍ നടത്തുന്നില്ല. രണ്ടാഴ്ചയായി കൊയ്ത നെല്ലാണ് പാടശേഖരങ്ങളില്‍ കിടക്കുന്നത്. ലോറിസമരത്തെ തുടര്‍ന്ന് നെല്ല് കയറ്റിക്കൊണ്ടുപോകുന്നത് പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. എന്നാല്‍ സമരം പിന്‍വലിച്ചപ്പോഴാണ് ഈര്‍പ്പത്തിന്റെ പേരില്‍ നെല്ലെടുപ്പ് മുടങ്ങിയിരിക്കുന്നത്. നെല്ലിന് 17 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം പറ്റില്ലെന്ന നിലപാടിലാണ് മില്ലുകാര്‍. എത്ര ഉണക്കി കൊടുക്കുന്ന നെല്ലിലും ഈര്‍പ്പത്തിന്റെയും പതിരിന്റെയും പേരില്‍ തൂക്കം കൂറയ്ക്കുകയാണ് മില്ലുകാര്‍ ചെയ്യുന്നതെന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
ഒരു ക്വിന്റല്‍ നെല്ലിന് മൂന്ന് കിലോ വരെ കര്‍ഷകര്‍ നഷ്ടം സഹിക്കുന്നുണ്ട്. വേനല്‍ മഴ തുടങ്ങിയതോടെ 28 കിലോവരെ കിഴിവ് വേണമെന്നാണ് ചില മില്ലുകാര്‍ ആവശ്യപ്പെട്ടത്. അതേസമയം നെല്ലിന്റെ ഗുണനിലവാരകാര്യത്തില്‍ കര്‍ഷകര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് മില്ലുകാര്‍ പറയുന്നത്. ഒരു ക്വിന്റില് നെല്ലില്‍ നിന്ന് 68 കിലോ അരിയാക്കി കൊടുക്കാമെന്നാണ് മില്ലുകാര്‍ സപ്ലൈക്കോയുമായി കരാര്‍ വച്ചിരിക്കുന്നത്. ഇതിന് ഒട്ടും ജലാംശം ഇല്ലാത്ത നെല്ല് ലഭിക്കണമെന്നാണ് ആവശ്യം. സംഭരിച്ച നെല്ലിന് യഥാസമയം പണം ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരമായിട്ടില്ല. കുട്ടനാട്ടില്‍ മാത്രം 5000 ടണ്‍ നെല്ല് പാടങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നു.
പാലക്കാട്, കോട്ടയം, പത്തനംതിട്ട, വൈക്കം ഭാഗങ്ങളിലും സ്ഥിതി അതുതന്നെ. നെല്ല് പാടത്ത് കിടന്ന് നശിക്കുമെന്ന ആശങ്കയാണ് പരക്കെ. നെല്‍കൃഷി ലാഭകരമല്ലെന്ന പരാതി നിലനില്‍ക്കെയാണ് ഈ അവസ്ഥ. കേരളത്തിന്റെ മുഖ്യഭക്ഷ്യധാന്യമായ അരി ഉല്‍പ്പാദനം അനുദിനം ശുഷ്കിക്കുകയാണ്. കൃഷി വിസ്തൃതിയുടെ 7.46 ശതമാനമാണ് നെല്‍കൃഷി. 1974-75 കാലഘട്ടത്തില്‍ 8.82 ലക്ഷം ഹെക്ടറില്‍ ഉണ്ടായിരുന്ന നെല്‍കൃഷി ഇപ്പോള്‍ 1.96 ലക്ഷമായി ചുരുങ്ങി. 1972-73 കാലഘട്ടത്തില്‍ 13.76 ലക്ഷം മെട്രിക് ടണ്ണായിരുന്നു ഉല്പാദനമെങ്കില് ഇപ്പോഴത് 5.49 ലക്ഷം മെട്രിക് ടണ്‍ മാത്രമായി. നെല്പാടങ്ങള് മരണത്തിലേക്ക് നീങ്ങുമ്പോള്‍ അനങ്ങാതിരുന്നുകൂടാ. ഭക്ഷണത്തിന് പരാശ്രയമരുത്. നാം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകതന്നെവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: