ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന റോഡു പദ്ധതി അട്ടിമറിച്ചത് മുന്‍എംഎല്‍എ തോമസ് ഉണ്ണിയാടനാണെന്ന് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം. ഗതാഗത സ്തംഭനം കണക്കിലെടുത്ത് ഠാണ മുതല്‍ ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് റോഡ് വികസനത്തിന് പിഡബ്ലിയുഡി 17 മീറ്റര്‍ വീതിയില്‍ സമര്‍പ്പിച്ച പദ്ധതിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയും റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു.
വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥലം അക്വയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ മുന്‍എംഎല്‍എ ഇടപെട്ട് 14 മീറ്ററില്‍ താഴെയാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം. റോഡ് വികസനം സംബന്ധിച്ചു പ്രൊഫ.കെ.യു അരുണന് എംഎല്‍എ പിഡബ്ലിയുഡി റസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുന്‍എംഎല്‍എ തോമസ് ഉണ്ണിയാടന് സമ്മര്‍ദം ചെലുത്തിമാറ്റിയ കാര്യം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
ഭൂരിഭാഗം കടകളും റോഡു കൈയേറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കയ്യേറ്റം ഒഴിപ്പിച്ചാല്‍തന്നെ റോഡിനു വീതി ലഭിക്കുമെന്നും അവര്‍ പറഞ്ഞു.ഠാണാ റോഡ് വികസനത്തിന് തടസമുണ്ടാക്കുന്നതാരാണെന്നതിനെ ചൊല്ലി ഇടതുവലതു നേതാക്കള്‍ പല ചേരിയിലായി പ്രസ്താവനായുദ്ധങ്ങള്‍ നടക്കുന്നതിനിടയിലാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്.
എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതിന് 17 മീറ്ററാണ് കാരണം എങ്കില്‍ പ്രായോഗികത മുന്നില്‍ കണ്ട് 14 മീറ്റര്‍ ആക്കി ചുരുക്കി പണികള്‍ക്കുള്ള നടപടികള്‍ ആരംഭിക്കാന്‍ എംഎല്‍എ കെ.യു.അരുണന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. തുടക്കം 8 കോടിക്കുള്ള ഭരണാനുമതി ആണ് ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ 16 കോടി വേണ്ടി വരുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കയ്യേറ്റം ഒഴിപ്പിച്ചാല്‍തന്നെ റോഡിനു 14 മീറ്റര്‍ ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഠാണാ മുതല്‍ ചന്തക്കുന്നു വരെ റോഡിനു ഇരുവശത്തുമായി 89 കടകളും ഒരു വീടും ഭാഗികമായി ഒഴിപ്പിക്കേണ്ടി വരും.
പണി തുടങ്ങാന്‍ വേണ്ട അപേക്ഷകളും മറ്റും ഉടന്‍ തയാറാക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി . തൃശൂര്‍ ലാന്‍ഡ് അക്യുസേഷന്‍ വകുപ്പില്‍ നിന്നും ചന്ദ്രിക കന്നിയോത്പൊയിലറുടെ നേതൃത്വത്തില്‍ ഉള്ള ഉദ്യോഗസ്ഥരും പിഡബ്ലിയുഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സുജ എം എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പ്രേം ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഉദ്യോഗസ്ഥരും മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്, മനവലശ്ശേരി, ഇരിങ്ങാലക്കുട വില്ലേജ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
ഠാണ മുതല്‍ ചന്തക്കുന്ന് വരെയുള്ള ഭാഗത്തെ റോഡ് വികസനത്തിന് പിഡബ്ലിയുഡി നല്കിയ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഭാവിയില്‍ ഇരിങ്ങാലക്കുടയുടെ വികസനത്തിന് തന്നെ തിരിച്ചടിയാകുമെന്ന് ബിജെപി പറഞ്ഞിരുന്നു. വാഹനബാഹുല്യം കൊണ്ട് ഇപ്പോള്‍ തന്നെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഇരിങ്ങാലക്കുട നഗരത്തിന് ദീര്‍ഘവീക്ഷണത്തോടെ സമര്‍പ്പിച്ച പദ്ധതിയാണ് ചില വ്യാപാരികളും, ജനപ്രതിനിധികളും മതസ്ഥാപനങ്ങളും ചേര്‍ന്ന് അട്ടിമറിച്ചത്. ജനങ്ങളുടെ പൊതുവായ ആവശ്യം നേടിയെടുക്കാന്‍ മുന്നില്‍ നില്‍ക്കേണ്ട ജനപ്രതിനിധികള്‍ തന്നെ വ്യക്തി താല്പര്യങ്ങള് സംരക്ഷിക്കാന്‍ വികസനപദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെ ബിജെപി പ്രക്ഷോഭപരിപാടികള്‍ നടത്തികൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: