ചാലക്കുടി:ചൈതന്യ പബ്ലിക് സ്ക്കൂളിന്റെ നടത്തിപ്പുകാര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ജോലിക്ക് കയറുമ്പോള്‍ തങ്ങളില്‍ നിന്ന് വാങ്ങിയ ലക്ഷക്കണക്കിന് രൂപ തിരിച്ച് നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.28 പേരില്‍ നിന്നായി അന്‍പത് ലക്ഷത്തോളം രൂപയാണ് ഇവര്‍ വാങ്ങിച്ചിരിക്കുന്നത്.
ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിക്ക് സമീപത്തായി വാടക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നത്.വിവിധ തസ്തികയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രങ്ങളിലൂടേയും,തൊഴില്‍ പ്രസദ്ധീകരണത്തിലും പരസ്യങ്ങള്‍ നല്‍കിയാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരുന്നത്.
സ്ക്കൂള് നടത്തുന്നത് സന്‍ജീവ് എന്നയാളാണെന്നും,ഇന്റര്‍വ്യൂ നടത്തി പണം സ്വീകരിക്കുന്നത് ചിറങ്ങര സ്വദേശിനിയായ സംഘമിത്രയെന്ന സ്ത്രീയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.പതിനായിരം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ തസ്തിക അനുസരിച്ചായിരുന്നു ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയിരുന്നത്.ചാലക്കുടിക്ക് പുറമെ ഒല്ലൂരിലും ഇതേ തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പരാതിയുണ്ട്.വളരെ കുറച്ച് കുട്ടികളാണ് ഇവിടെ പ്രവേശനം നേടിയിരുന്നുള്ളു.
തുടക്കത്തില്‍ കൃത്യമായി നിബന്ധനയില്‍ പറഞ്ഞിരുന്ന പ്രകാരമുള്ള ശബളം നല്‍കിയിരുന്നതായും,പിന്നീട് നല്കാതെയിരിക്കുകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുന്നതായും പറയുന്നു.ഒല്ലൂരിലുള്ള സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.എന്നാല്‍ ചാലക്കുടിയിലേക്ക് പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചതായിട്ടുള്ള പരസ്യങ്ങള്‍ നല്‍കുന്നതായും ഇപ്പോഴും ഉദ്യോഗാര്‍ത്ഥികളെ പറ്റിച്ച് പണം വാങ്ങിക്കുന്നതായും ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അദ്ധ്യാപകരും മറ്റു ജീവനക്കാരും പറയുന്നു.
ഭീഷണികളും കള്ളക്കേസില്കുടുക്കലും കാരണമാണ് സ്ക്കൂള് നടത്തിപ്പുകാര്‍ക്കെതിരെ പരാതി നല്കുവാന് ആരും തയ്യാറാകാതിരുന്നത്.സിബിഎസ്ഇയുടെ അംഗീകാരമില്ലാതെയാണ് സ്ക്കൂള് പ്രവര്‍ത്തിക്കുന്നതെന്നും പറയുന്നു.മുഖ്യമന്ത്രി,ജില്ലാ കളക്ടര്‍,ഡിവൈഎസ്പി,തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായും പണം നഷ്ടപ്പെട്ടവര്‍ പറഞ്ഞു.അനീഷ ഒ.എ,സേതു സോമന്,ഉദയ പി.കെ,കവിത കെ.പി,കീര്‍ത്തി കെ.എസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: