മുംബൈ: താനെ കോള്‍ സെന്റര്‍ തട്ടിപ്പില്‍ പിടിയിലായ സാഗര്‍ തക്കര്‍ എന്ന ഷഗ്ഗി ദുബായിലേക്ക് രക്ഷപ്പെടും മുന്‍പ് ആഡംബര കാറുകള്‍ സുഹൃത്തുക്കള്‍ക്ക് നല്കി. അഹമ്മദാബാദിലെ ഒരു ബംഗ്ലാവ് രണ്ടരക്കോടി രൂപയ്ക്ക് വിറ്റു. 1,900 കോടി രൂപയുടെ തട്ടിപ്പു കേസില്‍ വെള്ളിയാഴ്ച പിടിയിലായ ഷഗ്ഗിയെ ചോദ്യം ചെയ്യുമ്പോഴാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്.
ഓഡി ആര് എട്ട്, ബിഎംഡബ്ല്യു എസ്യുവി കാറുകളാണ് സുഹൃത്തുക്കള്‍ക്ക് കൈമാറിയത്. ഉപയോഗിച്ച കാര്‍ വില്‍ക്കുന്ന ദല്‍ഹിയിലെ ഒരാളില്‍ നിന്നാണ് 25 ലക്ഷം രൂപയ്ക്കാണ് ഓഡി വാങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി ആദ്യം ഉപയോഗിച്ചിരുന്ന കാറാണിതെന്ന് സൂചന. 50 ലക്ഷം രൂപ നല്‍കിയാണ് ബിഎംഡബ്ല്യു സ്വന്തമാക്കിയത്. ഇതില്‍ ഓഡി കാര്‍ പോലീസ് പിടിച്ചെടുത്ത് കണ്ടുകെട്ടി. ബിഎംഡബ്ല്യുവിനായുള്ള അന്വേഷണം തുടരുന്നു. ഈ വാഹനം കൈയിലുള്ള സുഹൃത്തക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടാകാമെന്നും ഇവരും ഒളിവിലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ഷഗ്ഗിയുടെ അച്ഛന് മുകേഷ് തക്കറാണ് 5,000 ചതുരശ്ര അടിയുള്ള ബംഗ്ലാവ് വിറ്റത്. ഇതിനു ശേഷം മുകേഷും ഭാര്യയും മകളും മുങ്ങി. ഇവര്‍ ഗുജറാത്തില്‍ തന്നെയുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നുമുള്ള വിശ്വാസത്തിലാണ് അന്വേഷണ സംഘം. ഷഗ്ഗി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് കടന്ന 2016 ഒക്ടോബര്‍ നാലിനാണ് ഇടപാടുകളെല്ലാം നടന്നത്. അന്നു രാവിലെ ദുബായില്‍ നിന്ന് അഹമ്മദാബാദിലെത്തി വൈകിട്ടോടെ ഇയാള്‍ തിരിച്ചുപോയി.
ഷഗ്ഗിയുടെ യുഎഇയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നു. സ്ഥിരമായി ബാങ്കോക്കും സന്ദര്‍ശിക്കാറുണ്ടായിരുന്നു. തട്ടിപ്പിനിരയായവരെല്ലാം യുഎസ് പൗരന്മാരായതിനാല് അവരും അന്വേഷണം തുടങ്ങിയതോടെയാണ് ഷഗ്ഗി ഇന്ത്യയിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇന്ത്യയില്‍ പിടിയിലായാലും സഹായിക്കാന്‍ ആളുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.
അമേരിക്ക നല്കിയ വിവരമനുസരിച്ച് ഒരിക്കല്‍ ഇയാളെ ദുബായ് പോലീസ് തടവിലാക്കി. എന്നാല്‍, തെളിവിന്റെ അഭാവത്തില്‍ പുറത്തിറങ്ങി. ഇന്ത്യ ഇന്റര്‍പോളിനെ സമീപിച്ചതും ഷഗ്ഗിക്കു തിരിച്ചടിയായി. ഒടുവില്‍ യുഎഇ ഭരണകൂടം നാടുകടത്തിയതോടെയാണ് ഷഗ്ഗി ഇന്ത്യയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: