കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ മുഴുവന്‍ ഫണ്ടും മാര്‍ച്ച് 31നകം നല്‍കുമെന്ന ധനകാര്യപൊതുമരാമത്ത് മന്ത്രിമാരുടെയും പ്രദീപ് കുമാര്‍ എംഎല്‍എയും വാഗ്ദാനം നടപ്പിലാകാത്തതില്‍ പ്രതിഷേധിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ആക്ഷന്‍ കമ്മറ്റി തീരുമാനിച്ചു.
റോഡ് വികസനം കിഫ്ബിയിലെ ആദ്യ പ്രോജക്ടായി ഉള്‍പ്പെടുത്തുമെന്നും ഇനി കാത്തിരിപ്പിന്റെയും സമരത്തിന്റെയും ആവശ്യം വരില്ലെന്നും 2016 ആഗസ്റ്റ് ഒന്നിന് ധനകാര്യമന്ത്രി പ്രസ്താവന നടത്തിയതാണ്. എന്നാല്‍ കിഫ്ബിയുടെ രണ്ട് യോഗങ്ങളില്‍ നാലായിരം കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും യാതൊരുവിധ ഫണ്ടും സര്‍ക്കാര്‍ നല്‍കിയില്ല. മണ്ഡലത്തിലെ മറ്റ് ചില റോഡുകള്‍ക്ക് പുതുതായി പണം അനുവദിക്കുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രിയും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
ജനുവരി 25ന് ധനമന്ത്രി തോമസ് ഐസക് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി കൈമാറാന്‍ തയ്യാറുള്ള മുഴുവന്‍ പേര്‍ക്കും മാര്‍ച്ച് 31നകം ഫണ്ട് നല്‍കാനും ഡയറക്ട് പര്‍ച്ചേഴ്സിന് തയ്യാറല്ലാത്തവരുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകാനും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ കമ്മറ്റി മുന്‍കൈയെടുത്ത് ഭൂഉടമകളുടെ യോഗം വിളിച്ചു ചേര്‍ത്തു. മാര്‍ച്ച് മാസത്തിനകം ഫണ്ട് ലഭിക്കുമെന്ന് എംഎല്‍എ നേരിട്ട് ഉറപ്പു നല്‍കുകയും ചെയ്തു.
490 പേരില്‍ 400ലധികം ഭൂഉടമകള്‍ അസ്സല് ആധാരങ്ങള്‍ റവന്യു ഉദ്യോഗസ്ഥരെ എല്പിച്ചു. മുന്‍ സര്‍ക്കാര്‍ അനുവദിച്ച 60 കോടി രൂപയില്‍ നിന്ന് 85 പേര്‍ക്ക് നേരത്തെ ഫണ്ട് ലഭിച്ചിരുന്നു. അസ്സല് ആധാരങ്ങള്‍ നല്കി ഫണ്ടിന് കാത്തിരിക്കുന്ന 315 പേരില്‍ 165 പേരുടെ ആധാരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്ലീഡറുടെ അംഗീകാരം ലഭിച്ചു. റോഡിന് വിട്ടുനല്‍കേണ്ട സര്‍ക്കാര്‍ ഭൂമിയിലെ മരംമുറിയ്ക്കല്‍ കുറച്ച് നടന്നു. സിവില്‍ സ്റ്റേഷന്, എഡിഎം ബംഗ്ലാവ്, എന്‍ജിഒ ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളിലെ മരം ലേലം ഇതുവരെയും പൂര്‍ത്തിയായില്ല.
മലാപ്പറമ്പില്‍ 38 കച്ചവടക്കാര്‍ കടകള്‍ ഒഴിഞ്ഞു കൊടുത്തുവെങ്കിലും അവരുടെ പുനരധിവാസ പാക്കേജ് നല്കാത്തതിനാല് വ്യാപാരികളും സമരത്തിലാണ്. ജില്ലയില്‍ ഏറ്റവുമധികം അപകടമരണങ്ങള്‍ സംഭവിക്കുന്നത് ഈ റോഡിലാണ്. കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ നാല് മരണങ്ങളാണ് ഇവിടെ നടന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയും എംഎല്‍എയും തങ്ങള്‍ വിജയിച്ചാല്‍ ആദ്യ പരിഗണന നല്കി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസിപ്പിക്കുമെന്ന് പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധികാരത്തിലേറി 10 മാസം പിന്നിടുമ്പോഴും യാതൊരു ഫണ്ടും അനുവദിക്കാതെ അവഗണിച്ചതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്.
പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണന് അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, തായാട്ട് ബാലന്, കെ.വി. സുനില്‍കുമാര്‍, കെ.പി. വിജയകുമാര്‍, പ്രദീപ് മാമ്പറ്റ, പി.എം. കോയ, എ.കെ. ശ്രീജന്, സിറാജ് വെള്ളിമാട്കുന്ന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: