കോഴിക്കോട്: ജിഷ് ണു പ്രണോയിയുടെ അമ്മാവനും ദേശാഭിമാനി ജീവനക്കാരനുമായ ശ്രീജിത്തിനെ സിപിഎം പുറത്താക്കി. വളയം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ വണ്ണാറത്ത് കണ്ടി ബ്രാഞ്ചിലെ അംഗമായിരുന്നു ശ്രീജിത്ത്.
പാര്‍ട്ടിയുമായി ആലോചിക്കാതെ സമരം ചെയ്തുവെന്നതാണ് പുറത്താക്കലിന് കാരണമായി സിപിഎം കണ്ടെത്തിയ കുറ്റം. നേരത്തെ ദേശാഭിമാനി വടകര ബ്യൂറോയില്‍ ലേഖകനായിരുന്ന ശ്രീജിത്തിനെ തരം താഴ്ത്തി പരസ്യവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന ശ്രീജിത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. മാധ്യമങ്ങളുമായി അടുത്ത ബന്ധം വഴി വാര്‍ത്തകള്‍ സജീവമാക്കുന്നതിലും സമരം ഫലപ്രദമായി സംഘടിപ്പിക്കുന്നതിലും ശ്രിജിത്തായിരുന്നു പ്രധാന കേന്ദ്രമായിരുന്നത്. ശ്രീജിത്തിന്റെ അംഗ ത്വം പുതുക്കേണ്ടതില്ലെന്ന് നേരത്തെ പാര്‍ട്ടി ഘടകം ആലോചിച്ചിരുന്നു. എന്നാല്‍ തന്നെ പുറത്താക്കിയ വിവരം അറിയിച്ചില്ലെന്നാണ് ശ്രീജിത്തിന്റെ നിലപാട്.
ജിഷ്ണുപ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഏപ്രില്‍ 15 ന് സി പിഎം വളയത്ത് പ്രതിരോധ സംഗമം എന്ന പേരില്‍ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: