തിരുവനന്തപുരം: കേരളത്തിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്ത ധനമന്ത്രി ഡോ. തോമസ് ഐസക് ധനകാര്യവകുപ്പ് ഒഴിയണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. 2014 ജൂലായ് മുതല്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണ കുടിശ്ശികയുടെ ആദ്യ ഗഡു 2017 ഏപ്രില്‍ മാസം പണമായി നല്‍കുമെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കെടുകാര്യസ്ഥത ഉണ്ടായത് ധനവകുപ്പിലാണ്. ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ജലരേഖകളായി മാറിയിരിക്കുകയാണെന്നും എന്‍ജിഒ സംഘ് കുറ്റപ്പെടുത്തി. സംസ്ഥാനജീവനക്കാരുടെ ശമ്പളപരിഷ്ക്കരണ കുടിശ്ശിക പിഎഫ് ല്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍ജിഒ സംഘ് വികാസ് ഭവനില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ജിഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. വിനോദ് കുമാര്‍, സംസ്ഥാന സെക്രട്ടറി ആര്. ശ്രീകുമാരന്‍, ജില്ലാ സെക്രട്ടറി കെ.പി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: