പേട്ട: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയ്ക്കിടയ്ക്ക് പോലീസ് വാഹനം ഇരമ്പിക്കയറി. ഈഞ്ചക്കലിന് സമീപം വെച്ചാണ് ഇരു ചക്ര വാഹനത്തിലെത്തിയ പോലീസ് ഘോഷയാത്രയ്ക്കുളളില് കൂടി കടന്നുപോയത്. ഉടവാളേന്തി വരുന്ന രാജസ്ഥാനീയന്‍ മൂലം തിരുന്നാള്‍ രാമവര്മ്മയെയും ആറാട്ട് വിഗ്രഹങ്ങള്‍ വഹിച്ചു വരുന്ന വാഹനത്തെയും മറികടന്നാണ് പോലീസ് വാഹനം ഓടിച്ചു പോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സാധാരണയായി പടിഞ്ഞാറെക്കോട്ട മുതല്‍ ഈഞ്ചയ്ക്കല്‍ വളളക്കടവ് എന്നിവിടങ്ങളില്‍ വാഹന ഗതാഗതം നിലപ്പിച്ചുക്കൊണ്ടാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയ്ക്കുളള സൗകര്യമൊരുക്കുന്നത്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. പോലീസ് വാഹനം ഘോഷയാത്രയ്ക്കിടയില്‍ കൂടി കടന്ന്പോയത് ഹൈന്ദവാചാരങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന നെറികേടിന്റെ സൂചനയായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സന്ദീപ് പറഞ്ഞു. മറ്റ് വാഹനങ്ങള്‍ ആറാട്ട് വരുന്നത് കണ്ട് ആദരവോടെ ഒതുക്കി നിറുത്തിയപ്പോള്‍ സുരക്ഷ ഉറപ്പുവരുത്തേണ്ട പോലീസ് ഇത്തരത്തില്‍ ആറാട്ടിനോട് അനാദരവ് കാട്ടിയത് ന്യായീകരിക്കാനാവുന്നതല്ല. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും പദ്മനാഭ സ്വാമി ക്ഷേത്ര ആചാരത്തോടു കാണിക്കുന്ന സര്‍ക്കാരിന്റെ നിഷേധാത്മക പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സന്ദീപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: