കാക്കനാട്: അമിതഭാരം കയറ്റിയ വാഹനങ്ങളെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് രാത്രി പരിശോധനക്കിറങ്ങി. അങ്കമാലിക്കു സമീപമാണ് ഇന്നലെ രാത്രി പരിശോധന നടത്തിയത്. 15 അടി മുന്നിലേക്കും 12 അടി പിന്നിലേക്കും വശങ്ങളിലേക്കു നാല് അടി വീതവും തടികള്‍ തള്ളി നില്ക്കുന്ന ലോറി പിടികൂടി. അപകടകരമായി സര്‍വീസ് നടത്തിയ ലോറി പരിശോധിച്ചപ്പോള്‍ ലോറിക്ക് പിന്നിലൂടെ വരുന്ന വാഹനങ്ങളെയും വശങ്ങളിലൂടെ വരുന്ന വാഹനങ്ങളാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഒരു ട്രെയിലറില്‍ കൊണ്ടുപോകേണ്ട തടികളാണ് ലോറിയിലുണ്ടായിരുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തി. പിന്നീട് മറ്റു വാഹനങ്ങള്‍ എത്തിച്ച് തടികള്‍ വിട്ടുകൊടുത്തു. അനധികൃതമായി തടി കയറ്റിയ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ടു പേര് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.
കോട്ടയം, ഇടുക്കി, ഈരാറ്റുപേട്ട എന്നി ഭാഗങ്ങളില്‍ നിന്നുള്ള തടികളാണ് ഇത്തരത്തില്‍ കയറ്റിക്കൊണ്ടുവരുന്നതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. മനോജ് കുമാര്‍ പറഞ്ഞു. രാത്രി സമയങ്ങളില്‍ പരിശോധന ഇല്ലാത്തതാണ് നിയമ ലംഘനത്തിന് കാരണം. ട്രെയിലറുകലില് മാത്രമേ തടികള്‍ കൊണ്ടുപോകാന്‍ പാടുള്ളൂവെന്ന് എന്‍ഫോഴ്സുമെന്റ് ആര്‍ടിഒ എം. സുരേഷ് അറിയിച്ചു. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: