മലപ്പുറം: മലപ്പുറം സ്ഫോടന കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. ബേസ് മൂവ്മെന്റ് സ്ഥാപകനും തലവനുമായ തമിഴ്നാട് മധുര സത്യമൂര്‍ത്തി സ്ട്രീറ്റ് എന്‍. അബൂബക്കര്‍ (40), കൂട്ടാളി എ. അബ്ദുള്‍ റഹ്മാന് (18) എന്നിവരാണ് പിടിയിലായത്.
തമിഴ്നാട് മധുര ഇസ്മയില്‍ പുരം കെ. പുത്തൂര്‍ അബ്ബാസ് അലി (ലൈബ്രറി അബ്ബാസ്-27), ഷംസൂണ്‍ കരീം രാജ (23), സോഫ്റ്റ്വെയര് എന്‍ജിനീയര്‍ പള്ളിവാസല്‍ ഫസ്റ്റ് സ്ട്രീറ്റില്‍ നെല്പെട്ട ദാവൂദ് സുലൈമാന്‍ കോയ (23), തയിര് മാര്‍ക്കറ്റ് ഷംസുദ്ദീന് (26), ആന്ധ്ര ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (26) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
അബൂബക്കറാണ് ചിറ്റൂര്‍, കൊല്ലം, മൈസൂര്‍, നെല്ലൂര്‍, മലപ്പുറം എന്നിവടങ്ങളിലെ സ്ഫോടനം ആസൂത്രണം ചെയ്തത്. ചിറ്റൂരിലും കൊല്ലത്തും സ്ഫോടനത്തിനുപയോഗിച്ച ബോംബ് നിര്‍മ്മിച്ചതും അബൂബക്കര്‍. അബ്ബാസ് അലി, അബ്ദുള്‍ റഹ്മാന് എന്നിവരെ ബോംബ് നിര്‍മ്മിക്കാന്‍ ഇയാള്‍ പരിശീലിപ്പിച്ചു.
പാക്കിസ്ഥാന ഭീകരസംഘടനയുമായി ബന്ധമുണ്ടായിരുന്ന കൊടുംഭീകരന് ഇമാം അലിയുടെ സുഹൃത്ത് എന്ന നിലയില്‍ അബൂബക്കറിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ പരിശോധിക്കുമെന്ന് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റ പറഞ്ഞു. കേരളത്തിലെ സംഘടനകളുടെയും മലയാളികളുടെയും പങ്കും വരും ദിവസങ്ങളില്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016 നവംബര്‍ ഒന്നിനാണ് മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ സ്ഫോടനമുണ്ടായത്. നേരത്തെ അറസ്റ്റിലായിരുന്ന കരീം രാജയാണ് കളക്ടറേറ്റില്‍ ബോംബ് സ്ഥാപിച്ചതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: