കൊച്ചി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണയ്ക്കുള്ള ഒരുക്കങ്ങള്‍ എറണാകുളം സിബിഐ കോടതിയില്‍ തുടങ്ങി. തലശേരി സെഷന്‍സ് കോടതിയില്‍ നിന്ന് കേസിന്റെ വിചാരണ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റുന്നത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന് തുടങ്ങി 25 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. സിബിഐ ഇന്‍സ്പെക്ടര്‍ ഹരി ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസിന്റെ ഫയലുകളും മറ്റും എറണാകുളത്തെ കോടതിയിലേക്ക് മാറ്റി. 2014 സെപ്തംബര്‍ ഒന്നിനാണ് കതിരൂരിലെ വീട്ടില്‍ നിന്നിറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പ്രതികള്‍ മനോജിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി വെട്ടിയും കുത്തിയും വകവരുത്തിയത്. ഈ കേസില്‍ ഗൂഢാലോചനക്കുറ്റമാണ് പി. ജയരാജനെതിരെ ചുമത്തിയിട്ടുള്ളത്.
ജയരാജനടക്കം ഒമ്പതു പ്രതികള്‍ക്ക് പിന്നീട് കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ കേസിലെ ഒന്നാം പ്രതി വിക്രമനടക്കം 16 പേര് ഇപ്പോഴും റിമാന്‍ഡിലാണ്. നേരത്തെ ഈ കേസിലെ പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി കേസിന്റെ വിചാരണ തലശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തലശേരിയില്‍ വിചാരണ നടത്തിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് സുപ്രീംകോടതി കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: